പത്തനംതിട്ട ചിറ്റാറിലെ പാമ്പിനി ജലവിതരണ പദ്ധതിയുടെ ശുദ്ധികരണ പ്ലാന്റിന്റെ നിർമാണം നീളുന്നു. ഇതുമൂലം നിലവില്‍ ആറ്റില്‍ നിന്നു വെള്ളം നേരിട്ട് പമ്പു ചെയ്യുകയാണ്. വേനല്‍ കാലമായതിനാല്‍ രോഗവ്യാപന സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ചിറ്റാര്‍ പഞ്ചായത്തിലെ രണ്ടായിരത്തിലധികം കുടുംബങ്ങളാണ് പാമ്പിനി ജലവിതരണ പദ്ധതിയെ ആശ്രയിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജല ജീവൻ മിഷനിൽ ഉൾപ്പെടുത്തി ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ പറയാന്‍ തുടങ്ങിയിട്ട് മാസം പലതു കഴിഞ്ഞു. എന്നാലിതുവരെ ജോലികള്‍ ആരംഭിച്ചിട്ടില്ല. ആറ്റില്‍ നിന്നു നേരിട്ട് പമ്പ് ചെയ്യുന്നതിനാല്‍ വെള്ളത്തില്‍ ചെളിയുടെ അംശം കൂടുതലാണെന്ന് നാട്ടുകാര്‍.
വേനൽ കനത്തതോടെ മേഖലയില്‍ ജല ദൗര്‍ലഭ്യമുണ്ട്. പാമ്പിനി, മീൻകുഴി പദ്ധികളാണ് ആശ്രയം. എന്നാല്‍ മോട്ടര്‍ തകരാറുകാരണം ഇവിടെ മിക്കപ്പോഴും പമ്പിങ് തടസപ്പെടാറുണ്ട്.