നവീകരണം പ്രഖ്യാപനത്തിലൊതുങ്ങി; ശോച്യാവസ്ഥയിൽ വിഴിഞ്ഞം ടൂറിസം പാർക്ക്

വിഴിഞ്ഞത്തെ ടൂറിസം പാര്‍ക്ക് ശോച്യാവസ്ഥയില്‍. നവീകരണം നഗരസഭ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച്   വർഷം ഒന്നു കഴിഞ്ഞിട്ടും നടപടിയില്ല. സഞ്ചാരികൾക്ക് അപകട ഭീഷണിയായി പാർക്കിന് സമീപത്ത് വലിയ ഗർത്തം രൂപപ്പെട്ടു. 

പാര്‍ക്കാണത്രേ.. തുരുമ്പെടുത്ത കളിക്കോപ്പുകളും ഒടിഞ്ഞു തൂങ്ങിയ അലങ്കാര വിളക്കുകളും. ടൈല്‍ പാകിയ നടപ്പാതയുടെ ഒരു ഭാഗത്ത് അപകടക്കെണിയായി വലിയൊരു ഗര്‍ത്തം. ഇതൊക്കെയാണ് പാര്‍ക്കിലെ കാഴ്ചകളെന്നു മാത്രം...2015ല്‍   കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നുള്ള  രണ്ടു കോടിയോളം രൂപ വിനിയോഗിച്ചാണ് വിഴിഞ്ഞത്തെ  നടപ്പാതകളും ടൂറിസം പാർക്കും പൂർത്തിയാക്കിയത്. ഉദ്ഘാടനടത്തിനു പിന്നാലെ പാർക്കു നശിച്ചു.  കഫറ്റേരിയയ്ക്കായി പണിത മന്ദിരവും തകര്‍ച്ചയുടെ വക്കിലാണ്. പാർക്ക് ഏറ്റെടുത്തു നവീകരിക്കുമെന്ന് കഴിഞ്ഞ വർഷം മേയ് പകുതിയില്‍  നഗരസഭാ കൗൺസിലെടുത്ത തീരുമാനം ഇപ്പോഴും രേഖകളില്‍ മാത്രം.