മാലിന്യസംസ്കരണത്തിലെ 'ആറ്റിങ്ങല്‍' മാതൃക; തുടര്‍ച്ചയായി 14 തവണ പുരസ്കാരം

സംസ്ഥാനത്ത് മാലിന്യസംസ്കരണം കീറാമുട്ടിയാകുമ്പോള്‍ എങ്ങനെ മാലിന്യസംസ്കരണം നടത്താമെന്നതിനു പാഠപുസ്തമാകുകയാണ് ആറ്റിങ്ങല്‍ നഗരസഭ. മാലിന്യസംസ്കരണം മാത്രമല്ല ഇതില്‍ നിന്നു പണവും സമ്പാദിക്കുന്നുണ്ട് നഗരസഭ. തുടര്‍ച്ചയായി 14 തവണ മാലിന്യസംസ്കരണത്തിനു അവാര്‍ഡ്  നല്‍കിയിട്ടും ഈ മാതൃക എന്തുകൊണ്ടു സ്വീകരിക്കുന്നില്ലെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.

നഗരമധ്യത്തിലാണ് ആറ്റിങ്ങലിലെ മാലിന്യസംസ്കരണ കേന്ദ്രം. ചുറ്റും വീടുകളുമുണ്ട്. നഗരസഭയിലെ മുപ്പത്തിയൊന്നു വാര്‍ഡുകളിലേയും ജൈവ–അജൈവ മാലിന്യങ്ങള്‍ ഇവിടെത്തന്നെയാണ് സംസ്കരിക്കുന്നത്. മാലിന്യ സംഭരണം മുതല്‍ സംസ്കരണം വരെ ആര്‍ക്കും പരാതികളില്ല. സംസ്ഥാനം പതിനാലു തവണയാണ്  ഈ മാതൃകയ്ക്ക് അംഗീകാരം നല്‍കിയത്.

സംഭരിക്കുന്ന പ്ലാസ്റ്റിക് പൊടിച്ച് പണവും നേടുന്നുണ്ട് നഗരസഭ. ഇതിനു പുറമേയാണ് വളം വിററുകിട്ടുന്ന പണം. തലമുടി വേസ്റ്റായിരുന്നു അഭിമുഖീകരിച്ച മറ്റൊരു പ്രശ്നം. ഇതിനും ശാസ്ത്രീയ പരിഹാരം കണ്ടെത്തി. ഇനി ഇതു മാതൃകയാക്കണമെന്നു പറയുന്നില്ല, ഇങ്ങനെയൊരു മാതൃകയുണ്ടെന്നു സര്‍ക്കാരിനെ ഓര്‍മപ്പെടുത്തുക മാത്രമാണ് ചെയ്തത്.