അടവിയിൽ സഞ്ചാരികളുടെ തിരക്കേറുന്നു

പത്തനംതിട്ട അടവി വിനോദസഞ്ചാരഗ്രാമത്തില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. അവധിക്കാലം ആഘോഷിക്കാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഞ്ചാരികളും അടവിയിലേയക്ക് എത്തുന്നുണ്ട്. പ്രളയശേഷം പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍.

നൂറ്റാണ്ടിലെ പ്രളയത്തില്‍ പത്തനംതിട്ടയില്‍ ആദ്യരക്ഷകരായത് കുട്ടവഞ്ചിയും ഈ തുഴച്ചില്‍കാരുമായിരുന്നു. പ്രളയംകഴിഞ്ഞ് മറ്റുപലതിനേയും പോലെ വീണ്ടടുപ്പിനുള്ള ശ്രമമാണ് അടവി കേന്ദ്രത്തിലും ഉളളത്. അവധിക്കാലമായതോടെ സഞ്ചാരികള്‍ കൂടുതലായി അടവിയിലെത്തുന്നുണ്ട്. 

തകര്‍ന്ന വഞ്ചികള്‍ മാറ്റി പുതിയവ ഇറക്കി. സുരക്ഷിതയാത്രയാണ് തുഴച്ചില്‍കാര്‍ ഒരുക്കുന്നത്. രാജ്യത്ത് ഹൊഗനക്കല്‍ കഴിഞ്ഞാല്‍ കുട്ടവഞ്ചി സവാരിയുള്ള ഏകസ്ഥലം അടവിയാണ്. അഞ്ഞൂറുരൂപയാണ് സവാരിയുടെ നിരക്ക്. കാടിനേയും പുഴയേയും അറിഞ്ഞുള്ള യാത്ര ആസ്വദിക്കാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍വരെ എത്തുന്നുണ്ട്.