കാനനപാതയിൽ ഇനി കാട്ടുമൃഗങ്ങള്‍ മാത്രം

മണ്ഡല മകരവിളക്ക് മഹോത്സവം കഴിഞ്ഞ് ശബരിമല നടയടച്ചതോടെ കാനനപാതയിൽ ആളനക്കമില്ലാതായി. അയ്യപ്പൻമാരുടെ സുഖ യാത്രക്കായി വഴിയൊഴിഞ്ഞു കൊടുത്ത കാട്ടുമൃഗങ്ങൾ പതിയെ എല്ലായിടത്തേക്കും ഇറങ്ങാൻ തുടങ്ങി. കുറച്ചു നാളേക്കെങ്കിലും ഇനി അവരുടേത് മാത്രമാണ് കാടും കാട്ടുവഴികളും. 

തിരക്കൊഴിഞ്ഞ പാതയിൽ നിന്ന് അൽപം അകലെ ഏതോ പക്ഷിയുടെ ഉച്ചത്തിലുള്ള കരച്ചിൽ ലക്ഷ്യമാക്കി നീങ്ങി. പാതയ്ക്കരുകിലെ മരങ്ങളിൽ സിംഹവാലൻമാർ സജീവമായി തുടങ്ങിയിട്ടുണ്ട്. വഴി നീളെ ആനയുടെ ഇറക്കമറിയിച്ചുള്ള അടയാളങ്ങൾ. ഇടക്കൊരാൾ ജോലി പൂർത്തിയാക്കി മലയിറങ്ങിവന്നു. മുന്നറിയിപ്പും കടന്ന് പുൽമേട് ലക്ഷ്യമാക്കി നീങ്ങി. യാത്രികർക്ക് ഏക ആശ്വാസം മലമുകളിലുള്ള വനം വകുപ്പിന്റെ കരുതൽ കേന്ദ്രമാണ്. അവിടെ നിന്നാൽ പുൽമേടിന്റെ സൗന്ദര്യം കാണാം. പാതയിൽ മനുഷ്യ സാനിധ്യം അവസാനിച്ചതോടെ കാട്ടുപോത്തുകൾ മേയാ നിറങ്ങി. തീറ്റ തേടിയെത്തിയ അനകളും.