കോലാർകുന്നിൽ വിളളൽ വില്ലനാകുന്നു; ആശങ്കയൊഴിയാതെ നാട്ടുകാർ

മലപ്പുറം നീറ്റാണി കോലാർകുന്നിലെ  വിള്ളൽ വലുതാകുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ വികസനത്തിനായി മണ്ണെടുത്ത പ്രദേശമാണ് ഭീഷണി നേരിടുന്നത്.

കോലാർകുന്നിലെ വിള്ളൽ വലുതാകുന്നതോടെ നാട്ടുകാർ ആശങ്കയിലാണ്. കുന്നിനു താഴെ ഇരുപതിലധികം വീടുകളും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുമുണ്ട്. കഴിഞ്ഞ പ്രളയത്തിലാണ് ഇവിടെ വിള്ളൽ രൂപപ്പെട്ടത്. പ്രളയത്തിലെ മണ്ണിടിച്ചിൽ വലിയ ദുരന്തം ഒഴിവായത് പരിസരവാസികളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാലാണ് .

കുന്നിൽ നിന്ന് ഇടയ്ക്കിടെ പാറകൾ അടർന്ന് വീഴുന്നുണ്ട്. മലയിൽ വിള്ളലുണ്ടായ ഭാഗത്തുള്ള മണ്ണ് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞമഴയിൽ ഇടിഞ്ഞ് വീണ മണ്ണും കല്ലും  ഇതുവരെ മാറ്റിയിട്ടില്ല. പ്രശ്നത്തിന് പരിഹാരം കാണാൻ  മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരിക്കുകയാണ് നാട്ടുകാർ.