കാട്ടാനശല്യം രൂക്ഷം; വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

മലപ്പുറം നാടുകാണിയിൽ കാട്ടാനശല്യം രൂക്ഷം. ഇന്നലെ രാത്രിയും ആനക്കൂട്ടം പ്രദേശത്തുള്ള വീട് തകര്‍ത്തു. ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്ന ആനകളെ  പ്രതിരോധിക്കാന്‍ വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. 

താഴെ നാടുകാണി ജുമാമസ്ജിദിന് സമീപത്തെ മൂർത്തിയുടെ വീടിനു നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രാത്രി ആനയുടെ അലര്‍ച്ചകേട്ട മൂര്‍ത്തി പുറത്തുചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച മുറ്റത്തുള്ള ഷീറ്റ് ആന വലിച്ചുകീറുന്നതാണ്.മൂർത്തിയും മക്കളും കിടന്നിരുന്ന മുറിയുടെ ഭിത്തി ‌കുത്തിത്തകര്‍ത്തു. വീടിനുചുറ്റും കൊലവിളിയുമായി കൊമ്പന്‍ നടന്നു. വീട് തകര്‍ന്നുവീഴുമെന്നായതോടെ ഇവര്‍ പുറകുവശത്തെ വാതിലിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. 

ആനക്കൂട്ടം പതിവായി ജനവാസകേന്ദ്രത്തിൽ എത്താൻ തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. നാടുകാണി സിഎൻജി റോഡിലേക്കും ആനയിറങ്ങുന്നുണ്ട്. ഇത് പ്രതിരോധിക്കാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. താഴെ നാടുകാണി തോട്ടം മേഖലയിൽ തൊഴിലാളികൾ താമസിക്കുന്ന പ്രദേശത്തും ആനക്കൂട്ടങ്ങളുടെ പരാക്രമം പതിവ് സംഭവമാണ്