ഒഴുക്കില്‍പ്പെട്ട് കുട്ടികള്‍ മരിച്ചു; കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം ഒരുക്കി ഗ്രാമം

പ്രളയത്തിലും ശേഷവും ഒഴുക്കില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മരിച്ചതോടെ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുകയാണ് പരപ്പനങ്ങാടിയിലെ ഉള്ളണം ഗ്രാമം. നാട്ടുകാരുടെ കൂട്ടായ്മയിലുള്ള പരിശീലനത്തിലൂടെ 15 കുട്ടികളാണ് രണ്ടാഴ്ചക്കിടെ കടലുണ്ടിപ്പുഴ നീന്തിക്കയറിയത്.   

നീന്തലറിയാതെ അപകടങ്ങളില്‍പ്പെട്ട് ഇനിയാരെയും നഷ്ടമാകരുതെന്ന തീരുമാനമാണ് ഉള്ളണത്തെ നാട്ടുകാര്‍ നീന്തല്‍ പരിശീലനം ആരംഭിക്കാന്‍ കാരണം. നാട്ടിലെ പ്രവാസിയായിരുന്ന കല്ലകന്‍ അബ്ദൂല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാടിനെ നീന്തലില്‍ പര്യാപ്തമാക്കുന്ന പരിശീലനത്തിന് തുടക്കം കുറിച്ചത്. നീന്തല്‍ ഒട്ടുമറിയാതിരുന്ന മുപ്പത്തിയഞ്ചോളം കുട്ടികളാണ് ഇപ്പോള്‍ പരിശീലിക്കുന്നത്.  

നിലവില്‍ ഉള്ളണം ചെമ്പോത്തിന്‍ കടവില്‍ പുരോഗമിക്കുന്ന പരിശീലനം ജലനിരപ്പുയര്‍ന്നാല്‍ പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തില്‍ നാട്ടിലെ ഉപയോഗശൂന്യമായ പൊതുകുളങ്ങള്‍ നവീകരിക്കാന്‍ നഗരസഭ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. 

കാലവര്‍ഷം കനക്കാനിരിക്കെ ജലാശയങ്ങളെയും അപകടങ്ങളെയും ഭയക്കാതെ നീന്തിക്കയറാന്‍ പര്യാപ്തരാവുകയാണ് ഉള്ളണത്തെ കുട്ടികള്‍