ചെമ്പുകടവിൽ മലയിടിച്ചിലിൽ വീടുതകർന്നവർക്ക് വീടായില്ല

കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവില്‍ മലയിടിച്ചിലിനെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളുടെ ജീവിതം  ഒരു വര്‍ഷമാകുമ്പോഴും വാടകവീടുകളില്‍ തന്നെ. ചെമ്പുകടവ് മിനി ജലവൈദ്യുത പദ്ധതിയുടെ കനാല്‍ പരിസരത്തുനിന്ന് മൂന്ന് കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.  ഇവരുടെ സ്ഥലം വൈദ്യുതി വകുപ്പ് ഏറ്റെടുത്ത് പകരം സംവിധാനം ഒരുക്കും എന്നായിരുന്നു  വാഗ്ദാനം.

 പ്രസന്നയുടെ ആകെയുള്ള സമ്പാദ്യമാണ് ഈ കുഞ്ഞുവീട്.കഴിഞ്ഞ ഒാഗസ്റ്റ് 15 നുണ്ടായ കനത്ത മഴയില്‍ മലയിടിച്ചില്‍ ഉണ്ടായി.വീടും സ്ഥലവും വിണ്ടുകീറി.പ്രസന്ന ഉള്‍പ്പടെ മൂന്നു കുടുംബങ്ങളെ ഇവിടെ നിന്നു മാറ്റിപ്പാര്‍പ്പിച്ചു. ചെമ്പുകടവ് മിനി ജലവൈദ്യുത പദ്ധതിയുടെ കനാല്‍ പരിസരത്താണ് ഈ കുടുംബങ്ങളുടെ വീട്. വര്‍ഷങ്ങളായി ഇവിടെ താമസിച്ചിട്ടും കനത്ത മഴ പെയ്തിട്ടും മലയിടിച്ചില്‍ ഉണ്ടായിട്ടില്ലെന്നും കനാല്‍ നിര്‍മാണമാണ് നിലവിലെ അവസ്ഥക്ക് കാരണമെന്നും കുടുംബങ്ങള്‍ പറയുന്നു.ഈ ഭൂമി ഏറ്റെടുത്ത് പകരം സംവിധാനം ഒരുക്കുമെന്നായിരുന്നു ഇവര്‍ക്കു നല്‍കിയ വാഗ്ദാനം. 

വീടും പരിസവും ഇപ്പോള്‍ കാടുമൂടി നശിക്കുകയാണ് ..മണ്ണിടിച്ചിലില്‍ തകര്‍ന്ന കനാലിന്റെ നിര്‍മാണം ഇപ്പോള്‍ നടക്കുന്നുണ്ട്.എന്നാല്‍ ഈ കുടുംബങ്ങളുടെ ഭൂമിയുടെ കാര്യത്തില്‍ മാത്രം ഒന്നും നടപ്പായില്ല