കാസര്‍കോട് കരിങ്കല്‍ ക്വാറിക്കെതിരെയുള്ള സമരം ശക്തമാക്കാനുറച്ച് ജനകീയ സമിതി

കാസര്‍കോട് പരപ്പയിലെ കരിങ്കല്‍ ക്വാറിക്കെതിരെയുള്ള സമരം ശക്തമാക്കാനുറച്ച് ജനകീയ സമരസമിതി. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെ അണിനിരത്തി പ്രക്ഷോഭം തുടരാനാണ് തീരുമാനം. അതേസമയം സമരത്തിന് അനുഭാവവുമായി യുഡിഎഫ് രംഗത്തെത്തി. പ്രശ്ന പരിഹാരമുണ്ടാകും വരെ സമരസമതിക്കൊപ്പം എന്നാണ് മുന്നണിയുടെ നിലപാട്. 

പരപ്പ ടൗണില്‍ രാപ്പകല്‍ ധര്‍ണ സംഘടിപ്പിച്ചാണ് യുഡിഎഫ് പതിനൊന്ന് ദിവസത്തിലെത്തിയ ജനകീയ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. പ്രശ്നപരിഹാരമുണ്ടാകും വരെ സമരരംഗത്ത് സജീവമാകാനാണ് മുന്നണിയുടെ തീരുമാനം. 

മുണ്ടത്തടത്തുള്ള ക്വാറിയുടെ കവാടത്തില്‍ ആദിവാസികളുള്‍പ്പെടെയുള്ള നാട്ടുകാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന് കൂടുതല്‍ സംഘടനകളുടേയും വ്യക്തികളുടേയും പങ്കാളിത്തം ഉറപ്പാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഏഴുവര്‍ഷമായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ ഘനനത്തിന്റെ തോത് കൂട്ടിയതും , പുതുതായി ക്രഷര്‍ യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചതുമാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്. നിലവില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംരക്ഷണത്തോടെയാണ് പാറമടയുടെ പ്രവര്‍ത്തനം. എഴുപതോളം കുടുംബങ്ങളാണ് ക്വാറിയുടെ പരിസരപ്രദേശത്ത് താമസിക്കുന്നത്.