മലയോരമേഖലകളിൽ വെള്ളം കുടി മുട്ടിച്ച് മീൻപിടുത്തം; ജലക്ഷാമം രൂക്ഷമാകുന്നു

രൂക്ഷമായ വരള്‍ച്ചയ്ക്കിടെ കോഴിക്കോടിന്റെ മലയോരമേഖലകളില്‍ ജലാശയങ്ങളില്‍ അവശേഷിക്കുന്ന വെള്ളം കൂടി മലിനപെടുത്തി മീന്‍ പിടുത്തം വ്യാപകം. വിഷം കലക്കിയും തടയണകളിലെ  വെള്ളം തുറന്നുവിട്ടുമാണ് സാമൂഹ്യദ്രോഹികളുടെ മീന്‍വേട്ട. ജലക്ഷാമം രൂക്ഷമാകുന്നതോടപ്പം അപൂര്‍വമായ മല്‍സ്യസമ്പത്തിന്റെ നാശവുമാണ്  ഇതുമൂലം ഉണ്ടാകുന്നത്.

കോഴിക്കോടിന്റെ മലയോര മേഖലയായ തോട്ടുമുക്കത്തെ  ചെറുപുഴയിലെ കാഴ്ചയാണിത്. നൂറിലേറെ കുടുബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കിയിരുന്നതായിരുന്നു ഈ തടയണ. വെള്ളം വറ്റിതുടങ്ങിയതോടെ പുഴയിലെ മീനകളെല്ലാം തടയണയില്‍ കേന്ദ്രീകരിച്ചിരുന്നു. ഈ മീനുകളെ ലക്ഷ്യം വച്ച് ഇരുട്ടിമറവില്‍ ചിലര്‍ തടയണ പൊളിച്ചു.വിഷം  കലക്കുകയുംചെയ്തതോടെ  മീനുകള്‍ ചത്തുപൊങ്ങി. ഇതോടെ തോട്ടുമുക്കം,മാടാമ്പി, തരിയോട്, ദേവസ്വം കാട്  തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വെള്ളമെത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ പമ്പിങ് നിര്‍ത്തി 

തോട്ടുമുക്കത്തെ മൂന്നു യുവാക്കളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് സൂചന. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.  മലയോര മേഖലകളിലെ പുഴകളില്‍  നേരത്തെയും   സമാന സംഭവങ്ങളുണ്ടായതായി   പരാതികളുയര്‍ന്നിരുന്നു.