വാഗ്ദാനം ഇപ്പോഴും കടലാസില്‍; അജാനൂര്‍ ഹാര്‍ബർ വീണ്ടും ചർച്ച

കാസര്‍കോട് അജാനൂര്‍ ഹാര്‍ബറിന്റെ നിര്‍മാണം ഈ തിരഞ്ഞെടുപ്പിലും മണ്ഡലത്തിലെ സജീവചര്‍ച്ചയാണ്. നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നാണ് വോട്ടുചോദിച്ചെത്തുന്ന സ്ഥാനാര്‍ഥികളോടുള്ള തീരദേശവാസികളുടെ അഭ്യര്‍ഥന. 

കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി അജാനൂര്‍ ഹാര്‍ബറിനുവേണ്ടി ഇവര്‍ ഇതുപോലെ നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ കടലിന്റെ മക്കളുടെ ആവശ്യം ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നു. ഹാര്‍ബറിനായി സര്‍വേയുള്‍പ്പെടെയുള്ള നടപടികള്‍ നേരത്തെ പൂര്‍ത്തികരിച്ചതാണെങ്കിലും നിര്‍മാണം വൈകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍വരെ ഇവര്‍ പരാതിയുമായി എത്തിയെങ്കിലും ഒരു നടപടിയും ഇന്നോളമുണ്ടായില്ല. ഇതോടെയാണ് തിരഞ്ഞെടുപ്പ് കാലത്തു തന്നെ സമരവുമായി തീരദേശവാസികള്‍ രംഗത്തിറങ്ങിയത്.

ഓരോ തിരഞ്ഞെടുപ്പ് കാലത്തും അജാനൂര്‍ ഹാര്‍ബറിന്റെ നിര്‍മാണം ചര്‍ച്ചയാകും. ഹര്‍ബര്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും എന്ന വാഗാദാനം നല്‍കി നേതാക്കള്‍ മടങ്ങും. ഇക്കുറി പൊള്ളയായ വാഗാദാനങ്ങള്‍ വേണ്ടെന്ന ഉറച്ച നിലപാടിലാണ് തീരദേശവാസികള്‍. ഹാര്‍ബര്‍ ഇല്ലാത്തതുകൊണ്ട് കടലില്‍ പോകാന്‍ മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത്. മഴക്കാലത്ത് കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നു.