ആശ്വാസവും, കുളിര്‍മയുമായി ഒരു പൂപന്തൽ

കത്തുന്ന വേനലിൽ ആശ്വാസവും, കുളിര്‍മയുമായി ഒരു പൂപന്തൽ. കാസര്‍കോട് ഉദിരിലെ തടിയന്‍കൊവ്വല്‍ മുണ്ട്യ ക്ഷേത്രവളപ്പിലാണ് പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഈ പൂപന്തലുള്ളത്. ചൂടേറിയതോടെ നിരവധിപ്പേരാണ് വിശ്രമത്തിനായി ഇവിടെയെത്തുന്നു. 

രണ്ടു പതിറ്റാണ്ട് മുമ്പാണ് ക്ഷേത്രവളപ്പിലെ ചെമ്പക മരത്തില്‍ നരയന്‍ എന്ന ചെടി പടര്‍ന്നു കയറിയത്. കാലപഴക്കത്താല്‍ ചെമ്പകമരം നശിച്ചു.ഇതോടെ ക്ഷേത്ര ഭരണസമിതി കോണ്‍ക്രീറ്റ് തൂണുകളൊരുക്കി ചെടിയെ താങ്ങി നിര്‍ത്തി. എല്ലാവേനലിലും പൂത്തുലയുന്ന നരയന്‍ ഒരു മനോഹരകാഴ്ച എന്നതിലുപരി കടുത്ത ചൂടില്‍ നിന്ന് ആശ്വസവും നല്‍കുന്നു. വേനല്‍ കനക്കുന്നതോടെ പ്രദേശത്തെ തൊഴിലാളികളുള്‍പ്പടെ നിരവധിപ്പേരാണ് വിശ്രമത്തിനായി ഈ പൂപ്പന്തലിന് ചുവട്ടില്‍ എത്തുന്നത്.

ഒട്ടേറെ ഔഷധഗുണമുള്ള നരയന്റെ ഇലയന്വേഷിച്ച് നാട്ടുവൈദ്യന്മാരും എത്തുന്നു. മ‍ഞ്ഞപ്പിത്തത്തിനും, പ്രസവരക്ഷയ്ക്കുമുള്ള ഔഷധങ്ങളിലാണ് നരയന്റെ ഇല ഉപയോഗിക്കുന്നത്.