കേരളത്തിലെ ഏത് പ്രതിസന്ധിയുണ്ടായാലും പ്രകടമാകുന്ന ഒന്നാണ് യു ഡി എഫിലെ ഭിന്നത. ബാർ കോഴ വിവാദത്തിലും സംഭവിച്ചത് മറ്റൊന്നല്ല. ബാർകോഴക്കോഴ വിവാദവുമായി ബന്ധപ്പെട്ട തെളിവുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നവർ അതിനുള്ള തെളിവുകൾ ഹാജരാക്കട്ടെയെന്ന് രമേശ് ചെന്നിത്തല.
ആരോപണം ഉന്നയിക്കുന്നവർക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല നേരെ ചൊവ്വെയിൽ പ്രതികരിച്ചു. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് ശരിയല്ലാത്ത വാർത്തയാക്കി നൽകുന്നത് ജനങ്ങൾക്ക് തെറ്റിധാരണയുളവാക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും നല്ല ആഭ്യന്തര മന്ത്രിയെന്ന് പേര് കേൾപ്പിക്കണമെന്ന് ആഗ്രഹമുള്ള ആളാണ് താനെന്നും ഇതിന് കഴിയാതെ വന്നാൽ മന്ത്രി പദമുപേക്ഷിക്കുന്നതാണ് നല്ലെതെന്നും വിശ്വസിക്കുന്ന ആളാണ് താനെന്നും രമേശ് ചെന്നിത്തല വിശദമാക്കി. പരസ്പരം ചെളിവാരിയെറിയുന്ന നിലപാട് യുഡിഎഫുകാർ ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
യുഡിഎഫിൽ നിന്ന് ആരെയും പുറത്താക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മുന്നണി സംവിധാനം മുന്നോട്ട് പോകണമെങ്കിൽ മുന്നണിയുടെ പൊതു താൽപര്യവും മര്യാദകളും പാലിക്കാൻ മുന്നണിയിലുള്ള എല്ലാവർക്കും ബാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല. ഇടതു മുന്നണി വല വിരിച്ച് കാത്തിരിക്കുന്നവർ കാത്തു നിൽക്കുക മാത്രമേയുള്ളൂവെന്ന് ചെന്നിത്തല വ്യക്തമാക്കി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.