- മലപ്പുറം ഉപതിരഞ്ഞെടുപ്പിന് പിന്നാലെ താങ്കൾ നടത്തിയ പ്രസ്താവന വലിയ വിവാദമായല്ലോ? പിന്നീട് താൻ പറഞ്ഞതിനെ വളച്ചൊടിച്ചു എന്ന തരത്തിൽ ഫെയ്സ്ബുക്കില്‍ വിശദീകരിച്ചു. എന്തായിരുന്നു യാഥാർഥ്യം. ?
ലീഗ് ഒരു മതേതര കക്ഷിയാണ് എന്നാണ് സാധാരണ ഗതിയിൽ പറയാറ്. പക്ഷേ ഈ തിരഞ്ഞെടുപ്പിൽ അവിടെ പ്രചാരണത്തിന് പോയ എന്നെപ്പോലെയുള്ളവർക്ക് കാണാൻ സാധിച്ചത് ന്യൂനപക്ഷ വർഗീയതയെ തിരഞ്ഞെടുപ്പ് വിജയത്തിന് ലീഗ് ഉപയോഗിക്കുന്നതാണ്. ലീഗ് എല്ലാ മുസ്‌ലിം സംഘടനകളെയും കൂടി യോജിപ്പിച്ച് നിർത്താൻ ശ്രമിക്കുകയും ചെയ്തു. ഇത് ബി.ജെ.പി. പോലെയുള്ള വർഗീയ പാർട്ടികൾ മുതലെടുക്കുകയുണ്ടായി. ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടാനുള്ള സൗകര്യമാണ് ലീഗ് അവിടെ ചെയ്ത് കൊടുത്തതായാണ് എനിക്ക് തോന്നുന്നത്. .
- ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് സി.പി.എം. വ്യക്തമായ ഉത്തരം നല്‍കാറില്ല, സത്യത്തില്‍ മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണോ..?
ലീഗ് എപ്പോഴും സംസാരിക്കാറുള്ളത് മതേതര പാർട്ടിയാണ് എന്നാണ്. പക്ഷേ ലീഗിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രവർത്തനം ആ പറച്ചിലിനെ സാധൂകരിക്കുന്നതായിരുന്നില്ല. മലപ്പുറത്ത് ന്യൂനപക്ഷ വർഗീയതയെ ഉപയോഗപ്പെടുത്തി മികച്ച ഭൂരിപക്ഷം നേടാനുള്ള പരിശ്രമമാണ് ലീഗ് നടത്തിയത്. യഥാർഥത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിച്ചില്ലെങ്കിലും ജയിക്കാൻ കഴിയുന്നൊരു അന്തരീക്ഷം ഒക്കെ ഉണ്ടായിരുന്നു മലപ്പുറത്ത്.
3.മൂന്നാറിൽ നിയമവിരുദ്ധമായി സ്ഥാപിച്ച കുരിശ് മാറ്റിയതിനെതിരായി മുഖ്യമന്ത്രി എടുത്ത നിലപാട് എങ്ങനെ ശരിയാകും
മൂന്നാർ ഒഴിപ്പിക്കലിന്റെ കാര്യത്തെ മുഖ്യമന്ത്രി ന്യായീകരിക്കുന്നുണ്ട്. പക്ഷേ കുരിശിന് മേൽ കൈവയ്ക്കുമ്പോള്‍ ഉത്തരവാദിത്തം ഉള്ള ഒരു ഗവൺമെന്റ് ഈ സംസ്ഥാനത്ത് ഉണ്ട് എന്ന് ജില്ലാ ഭരണകൂടം ആലോചിക്കേണ്ടതായിരുന്നുവെന്നും. പരസ്പരം കൂടിയാലോചിച്ച് അത് ചെയ്യേണ്ടിയിരുന്നു എന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്. ആലോചന വേണമെന്ന് മാത്രമെ മുഖ്യമന്ത്രി പറഞ്ഞുള്ളു, ഏകപക്ഷീയമായിട്ട് ഒരു കാര്യവും ചെയ്യാൻ പാടില്ല. അത് ഉദ്യോഗസ്ഥരും ചെയ്തുകൂടാ, രാഷ്ട്രീയ നേതാക്കളും ചെയ്തുകൂടാ. കൂട്ടായിട്ടുള്ള ആലോചനയാണ് കൂടുതൽ ശരിയിലേക്ക് നയിക്കാൻ സഹായിക്കുക, അതാണ് സഖാവ് പിണറായി പറഞ്ഞിട്ടുള്ളത്.
മൂന്നാർ ഒഴിപ്പിക്കൽ എന്നത് കുരിശ് മറിച്ചിടല്‍ മാത്രമാണോ, മൂന്നാർ ഒഴിപ്പിക്കൽ എന്നത് കയ്യേറിയിട്ടുള്ള സർക്കാരിന്റെ ഭൂമി ഒഴിപ്പിക്കാൻ വേണ്ടിയിട്ടുള്ള നടപടി സ്വീകരിക്കുകയാണ്. കയ്യേറിയ മതവിഭാഗം ആരാണോ അവരെക്കൊണ്ടുതന്നെ കുരിശ് എടുത്തു മാറ്റാൻ ആവശ്യപ്പെടാമായിരുന്നു, ഒരു അനുനയത്തിന്റെ പാതയാണ് എപ്പോഴും നല്ലത്. ജെ.സി.ബി. കൊണ്ടുപോയി കുരിശ് വലിച്ചൊടിച്ച് നമ്മുടെ നാട്ടിലെ ചാനലുകൾക്ക് ഒരു ദിവസം മുഴുവൻ വിഷ്വലൈസ് ചെയ്യാൻ വേണ്ടിയിട്ടുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടന്നെ അദ്ദേഹം ഉദ്ദേശിച്ചുള്ളു.
ഇത് കയ്യേറ്റം തന്നെയാണ് എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതേസമയം ആ കയ്യേറ്റ ഭൂമിയിൽ നില്‍ക്കുന്നതായിട്ടുള്ള ഒരു ആരാധനാലയം അത് എന്ത് ചെയ്യണമെന്ന് ഏകപക്ഷീയമായി ഒരു ജില്ലാ ഭരണകൂടം തീരുമാനിക്കേണ്ട കാര്യമില്ലന്നെ മുഖ്യമന്ത്രി പറഞ്ഞുള്ളു, പ്രത്യേകിച്ച് മെത്രാൻമാരെക്കൊണ്ടോ അവരുടെ അനുയായികളെക്കൊണ്ടോ ഒക്കെ കുരിശ് മാറ്റാവുന്ന ഒരു അന്തരീക്ഷം ഉള്ളപ്പോള്‍ അത് സ്വീകരിക്കാമായിരുന്നു
- ഇടുക്കിയില്‍കൈക്കൊണ്ട 'കരുതല്‍നിലപാട്' ജിഷയുടെ അമ്മയുടെ സമരം നേരിടുന്ന കാര്യത്തില്‍ എന്തുകൊണ്ട് ഉണ്ടായില്ല..?
മഹിജയുടെ സമരം നേരിടുന്ന കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാര്യമാണ്. എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശനമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. യഥാർഥത്തിൽ മഹിജയുടെ കുടുംബത്തോടൊപ്പമായിരുന്നു ഈ ഗവൺമെന്റ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മാധ്യമങ്ങൾ നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല അതുകൊണ്ട് ഈ സംഭവം മലപ്പുറത്തെ തിരഞ്ഞെടുപ്പിലും ബാധിച്ചിട്ടുണ്ടാകാം. അറസ്റ്റിന് വഴങ്ങാതിരുന്നത് കൊണ്ട് അവരെ പൊക്കിയെടുക്കുക മാത്രമാണ് ചെയ്തത്. നമ്മുടെ കൂടെ സഹകരണമില്ലാതെ എത്ര പൊലീസുകാർ വിചാരിച്ചാലും പൊക്കി എടുക്കാൻ പറ്റില്ല.
- ചുവന്ന ബീക്കണ്‍ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പല മന്ത്രിമാരും കാറുകളിൽനിന്ന് അത് അഴിച്ചുമാറ്റി. ഇക്കാര്യത്തില്‍ താങ്കളുടെ നിലപാട് എന്താണ്..?
ചുവന്ന ബീക്കൺ ലൈറ്റ് ഒഴിവാക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രത്യേകമായിട്ടുള്ള ഒരു ഗുണം ഉണ്ടാകുമെന്ന് ഞാൻ വ്യക്തിപരമായിട്ട് കരുതുന്നില്ല. ആ ബീക്കൺ ഇരിക്കുന്നതിന്റെ ഒരു ഗുണം എന്നു പറയുന്നത്, രാത്രിയിൽ യാത്ര ചെയ്യുമ്പോഴേക്ക് നമുക്ക് സുരക്ഷിതമായിട്ട് കടന്നുപോകാനുള്ള സൗകര്യം ലഭിക്കും എന്നതാണ്. ജനങ്ങളും മന്ത്രിയും തമ്മിലുള്ള ബന്ധം, ബീക്കണും ലൈറ്റുമായിട്ടുള്ള ബന്ധമല്ല, അത് ജനങ്ങളുമായിട്ടുള്ള ഇടപെടലിന്റെ ബന്ധമാണെന്നാണ് ഞാൻ കരുതുന്നത്.
കേന്ദ്ര ഗവൺമെന്റ് ഈ തീരുമാനം എന്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ചതാണ് എന്നറിയില്ല, സംസ്ഥാന ഗവൺെമന്റും ആ തീരുമാനമെടുക്കും.
ചുവന്ന ബീക്കൺ ലൈറ്റ് നിരോധനം കൊണ്ട് പ്രത്യേകിച്ചൊരു ഗുണം കിട്ടുമെന്ന് തോന്നുന്നില്ല. വെറുതെ പ്രചാരണത്തിനുവേണ്ടി പല കാര്യങ്ങളും ചെയ്യുന്നകൂട്ടത്തിൽ ബി.ജെ.പിയുടെ ഗവൺെമന്റ് പ്രചരണാത്മകമായിട്ട് ചെയ്യുന്ന ഒരു കാര്യമായാണ് ബീക്കൺ നിരോധനെത്തെക്കുറിച്ച് തോന്നുന്നത്.
അരവിന്ദ് കേജ്‌രിവാൾ കുറച്ച് ആക്രമണോല്‍സുകമായിട്ട് മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ആരോടോ ഉള്ള വൈരാഗ്യം തീർക്കാൻ വേണ്ടിയിട്ട് ചെയ്യുന്നതായും തോന്നുന്നുണ്ട്. ബീക്കൺ ഉണ്ടെന്നുണ്ടെങ്കിൽ ആളുകളുടെ ഒരു ചെറിയ പരിഗണന കിട്ടും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടമായിട്ട് ആലോചിച്ച് തീരുമാനം എടുക്കണമെന്നാണ് എന്റെ അഭിപ്രായം. കൂട്ടായി എടുക്കുന്ന ആ തീരുമാനം നടപ്പിലാക്കും.