അധ്യാപികയായിരുന്ന ലാലി ജോജു ജോലി ഉപേക്ഷിച്ചാണ് ബെംഗളൂരു മലയാളികൾക്ക് തനി നാടൻ പലഹാരങ്ങളുടെ രുചി പകർന്നു നൽകാൻ ഇറങ്ങി തിരിച്ചത്. ലാലി ജോജുവിന്റെ ബെഗളൂരുവിലെ അടുക്കളയിൽ ഒരുങ്ങുന്ന നാടൻ പലഹാരങ്ങൾ മറുനാടന് മലയാളികൾക്ക് രുചിയുടെ ഗൃഹാതുരത്വ ഓർമ്മകൾ സമ്മാനിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടു. അച്ചപ്പം, കുഴലപ്പം,ചുങ്കുണ്ട, ഉണ്ണിയപ്പം, അവലോസുണ്ട, ചിപ്പ്സ്, ശർക്കര ഉപ്പേരി, പുളിയിഞ്ചി തുടങ്ങി കേരളത്തിന്റെ സ്വന്തം വിഭവങ്ങളാണ് ലാലിയുടെ കൈപുണ്യത്തിൽ ഒരുങ്ങുന്നത്.
മൂലധനം ഒന്നും തന്നെ ഇറക്കാതെ തുടങ്ങിയ പലഹാരകച്ചവടം പെട്ടെന്നു തന്നെ ജനപ്രീതി സമ്പാദിച്ചുവെന്ന് ലാലി പറയുന്നു. തുടർന്ന് രണ്ട് പേരെ ജോലിയ്ക്ക് വച്ചു. ഓണം, ക്രിസ്മസ്, വിഷു തുടങ്ങിയ ആഘോഷ സീസണിൽ തരക്കേടില്ലാത്ത കച്ചവടം ലഭിക്കുന്നുണ്ടെന്ന് ലാലി പറയുന്നു.