കുറഞ്ഞ ചെലവിൽ ഭക്ഷണം ഒരുക്കി സംതൃപ്തമായ ബിസിനസിന്റെ സുഖം അനുഭവിക്കുകയാണ് കോട്ടയം തീക്കോയി സ്വദേശിയായ സതീഷ് ജോർജ്. പതിനേഴ് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ സതീഷ് തുടങ്ങിയ കാറ്ററിംഗ് ശ്യംഖല ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയാണ് തീക്കോയി. വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽകല്ലിന്റെ പ്രവേശന കവാടം. റബറാണ് പ്രധാന വിള. നൻമകളാൽ സമ്പന്നമായ ഈ നാട്ടിൻപുറത്തു നിന്നാണ് സതീഷ് ജോർജ് തന്റെ ബിസിനസ് തുടങ്ങുന്നത്. തുച്ഛമായ തുകയ്ക്ക് മെച്ചമായ ഗുണം എന്ന ആശയത്തിൽ ഊന്നി രണ്ടര വർഷം മുൻപാണ് കാറ്ററിംഗിലേയ്ക്ക് എത്തുന്നത്. അതിൽ തന്നെ വ്യത്യസ്തമായി എന്ത് ചെയ്യാമെന്ന ചിന്തയാണ് ഫുഡ് ഓൺ വീൽസ് എന്നതിലേയ്ക്ക് എത്തിച്ചത്.
2015 ൽ ഒരു കോടി രൂപ മൂലധനം ഇറക്കി ബിസിനസിലേയ്ക്ക് ഇറങ്ങി. കുറഞ്ഞ വിലയിൽ ഗുണമേൻമയുളള ഭക്ഷണം പായ്ക്കറ്റുകളിലാക്കി വാഹനങ്ങളിൽ കൊണ്ട് നടന്ന് വിതരണം ചെയ്തു. ചപ്പാത്തി അപ്പം, പൊറോട്ട, ബിരിയാണി എന്നിവ യഥേഷ്ടം വിപണിയിലേയ്ക്കെത്തി. നാല് ചപ്പാത്തിയും ഒരു പ്ലേറ്റ് ചിക്കൻ കറിയും 47 രൂപയ്ക്കാണ് സതീഷ് വിൽക്കുന്നത്. വിഭവങ്ങൾ മാറുന്നതിന് അനുസരിച്ച് വിലയിലും മാറ്റം ഉണ്ടാകും. ഭക്ഷണം കേട് വരാതെ സൂക്ഷിക്കാനുളള രാസവസ്തുക്കൾ ഒഴിവാക്കിയതു കൊണ്ട് സൂക്ഷിച്ചു വയ്ക്കാൻ കഴിയില്ല. വാങ്ങിയാൽ അധികം താമസിക്കാതെ തന്നെ കഴിക്കണം. ആദ്യ ഘട്ടത്തിൽ പരീക്ഷണങ്ങൾ ഒരുപാട് നേരിട്ടു. രണ്ടര വർഷം മുൻപ് നാല് ഉൽപ്പന്നങ്ങൾ തുടങ്ങിയ സതീഷ് ഇന്ന് അറുപതിലേറേ വിഭവങ്ങൾ വിതരണം ചെയ്യുന്നു.