ലോക സംഗീതത്തിന്റെ ഏടുകളിൽ ഒരിക്കലും മറക്കാനാവാത്ത ഈണങ്ങൾ കൂട്ടിച്ചേർത്തവരെ തേടി വീണ്ടും ഗ്രാമി പുരസ്കാരം എത്തി. ഗ്രാമ്മിയുടെ 60ാം പതിപ്പിനെ ബ്രൂണോ മാഴ്സിന്റെ ഗ്രാമി എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.ആൽബം ഓഫ് ദി ഇയർ അടക്കം വമ്പൻ പ്രഖ്യാപനങ്ങൾ എല്ലാം ബ്രൂണോയ് തേടിയെത്തി. ഗോൾഡൻ ഗ്ലോബിൽ അലയടിച്ച #MeToo മുന്നേറ്റം ഗ്രാമ്മിയിലും പ്രതിഫലിച്ചു.
സംഗീതത്തിന്റെ ലോകം ഒരു കുടകീഴിലേക്ക് ചുരുകുന്നതാണ് ഓരോ ഗ്രാമി പുരസ്കാരവും. ഗ്രാമഫോൺ പുരസ്‌കാരം എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ഗ്രാമ്മി പ്രൗഢമായ പാരമ്പര്യം കാത്തു സൂക്ഷിച്ച് അറുപതാം വർഷത്തിൽ എത്തി നിൽക്കുന്നു. കാലങ്ങൾക്കിപ്പുറം ദി റെക്കോർഡിങ് അക്കാഡമി നൽകുന്ന പാട്ടിന്റെ ഓസ്കാർ ലൊസാഞ്ചല്‍സിനു പുറത്തൊരു നഗരത്തില്‍ എത്തി. ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ മാഡിസൺ സ്ക്യുറെ ഗാർഡനിലായിരുന്നു ഗ്രമ്മിയുടെ അറുപതാം പതിപ്പ് കൊടിയേറിയത്. പതിവുപോലെ അരങ്ങുണരും മുന്‍പെത്തിയ റെഡ് കാർപെറ്റ് ഫാഷൻ വിസ്മയങ്ങളിലേക്ക് ലോകം കൗതകത്തോടെ നോക്കി. മുന്‍ ഗ്രാമി വേദികളില്‍ അധികം ആരും ധൈര്യപ്പെടാത്ത ഫാഷൻ പരീക്ഷണങ്ങൾ നടത്തി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്ന ലേഡി ഗാഗ ഇത്തവണ പക്ഷെ പരീക്ഷണങ്ങൾക്കു മുതിർന്നില്ല. അറുപതാം പതിപ്പില്‍ ഇംഗ്ലീഷ് നടൻ ജെയിംസ് കോര്‍ഡെന്‍ അവതാരകനായി തിരിച്ചെത്തി
പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പീറ്റര്‍ ജെയിന്‍ ഹെര്‍ണാന്‍ഡസ് അതവാ ബ്രൂണോ മാസ് വിജയപര്‍വതമേറി. ആല്‍ബം ഓഫ് ദി ഇയര്‍, സോങ് ഓഫ് ദി ഇയര്‍, റെക്കോര്‍ഡ് ഓഫ് ദി ഇയര്‍ തുടങ്ങി ഗ്രാമിയില്‍ ലോകം ഉറ്റുനോക്കിയ പുരസ്ക്കാരങ്ങളെല്ലാം ഈ അമേരിക്കന്‍ പോപ്പ് ഗായകനെ തേടിയെത്തി. 2016 നവംബറില്‍ ബ്രൂണോ മാസ് പുറത്തിറക്കിയ മൂന്നാമത് സ്റ്റുഡിയോ ആല്‍ബമാണ് 24 K മാജിക്ക്. R&B സംഗീതത്തില്‍ ഇത് ലോകത്താകെ തരംഗം സൃഷ്ടിച്ചു. അഞ്ച് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ 24കെയില്‍ മരണമാസായത് ‘That's What I Like’ എന്ന പാട്ടായിരുന്നു. ലോകം ഏറ്റുപാടിയ ഈ പാട്ടിനെ സോങ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞടെത്തു. മികച്ച റെക്കോര്‍ഡിങിനുള്ള പുരസ്കാരവും ഇതേ പാട്ടിന് ലഭിച്ചു.
ഗ്രാമിയിലെ വമ്പൻ പുരസ്കാരങ്ങൾ എല്ലാം പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയത് ഒരു വനിത മാത്രമായിരുന്നു. മികച്ച നവാഗത സംഗീതജ്ഞർക്കുള്ള ബെസ്റ്റ് ന്യൂ ആർടിസ്റ്റ് പുരസ്കാരം സ്വന്തമാക്കിയ അലെസിയ കാര. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ കനേഡിയ കാരി കൂടിയാണ് ഇരുപത്തൊന്നു കാരി അലെസിയ. മികച്ച സോളോ പോപ് വോക്കൽ ആൽബത്തിനുള്ള പുരസ്കാരം ബ്രിട്ടിഷ് ഗായകൻ എഡ് ഷീരന്റെ ഡിവൈഡ് എന്ന ഗാനത്തിന് ലഭിച്ചു.നിലവില്‍ 84 വിഭാഗങ്ങളിലായാണ് ഗ്രാമ്മിയിൽ പുരസ്‌കാരങ്ങൾ നൽകുന്നത്. അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ക്കപ്പുറം സംഗീതലോത്തെ ത്രസിപ്പിക്കുന്ന പെര്‍ഫോമന്‍സുകളും ഗ്രാമിയില്‍ നടന്നു. ഗോള്‍ഡന്‍ ഗ്ലോബില്‍ അലയടിച്ച വനിതാ മുന്നേറ്റമായ മീറ്റൂ ഗ്രാമിയിലും പ്രതിഫലിച്ചു. സ്റ്റേജില്‍ നിറഞ്ഞ പ്രകടനങ്ങളില്‍ പലതും വനിതകളോടുള്ള വിവേചനത്തെ തുറന്നുകാട്ടി.