ആറ് വര്‍ഷം മുന്‍പ് ചൈന ബഹിരാകാശത്തേക്ക് അയച്ച ടിയാന്‍ഗോങ് 1 സ്പെയ്സ് സ്റ്റേഷന്‍ എവിടെയാണ്? ശാസ്ത്രജ്ഞര്‍ ആശങ്കയോടെ ചോദിക്കുന്ന ചോദ്യമാണിത്. കഴിഞ്ഞവര്‍ഷമാണ് ചൈനീസ് സ്പേസ് അഡ്മിനിഷ്ട്രേഷനിലെ ശാസ്ത്രജ്ഞര്‍ക്ക് ബഹിരാകാശനിലയത്തില്‍ നിന്നുള്ള അവസാന സിഗ്നല്‍ ലഭിച്ചത്. അനാഥമായി ആകാശത്ത് ചുറ്റിത്തിരിയുന്ന നിലയം ഏത് നിമിഷവും തകര്‍ന്ന് ഭൂമിയില്‍ പതിക്കുമെന്ന ഭയം ശാസ്ത്രജഞര്‍ പങ്കുവയ്ക്കുന്നു.എന്നാല്‍ എവിടെ പതിക്കുമെന്നോ എത്ര കിലോ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് വീഴുമെന്നോ ഒരുറപ്പുമില്ല
അമേരിക്കയും മറ്റ് വന്‍ശക്തികളും അടക്കിവാണ ബഹിരാകാശ ഗവേഷണം രംഗത്ത് ആധിപത്യം ഉറപ്പിക്കുക. 2011 സെപ്റ്റംബര്‍ 28ന് ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ടിയാന്‍ഗോങ് വണ്‍ ബഹിരാകാശത്തേക്ക് അയക്കുമ്പോള്‍ ഇതായിരുന്നു ചൈന കണ്ട സ്വപ്നം. ടിയാന്‍ഗോങ്. "സ്വര്‍ഗീയ സമാനമായ കൊട്ടാരം" എന്നാണ് പേരിനര്‍ഥം. മറ്റ് രാജ്യങ്ങള്‍ വര്‍ഷങ്ങളെടുത്ത് നടത്തിയ നിരവധി വിക്ഷേപണങ്ങളിലൂടെ ഓരോ ഭാഗങ്ങളായി ബഹിരാകാശത്ത് എത്തിച്ചാണ് ഒഴുകി നടക്കുന്ന ബഹിരാകാശ നിലയം എന്ന സ്പേസ് ലബോറട്ടറി യാഥാര്‍ഥ്യമാക്കിത്. എന്നാല്‍ ടിയാന്‍ഗോങിന്റെ വിക്ഷേപണത്തിലൂടെ ഈ വിജയം ഒറ്റയടിക്കു നേടുക എന്ന വലിയ ലക്ഷ്യമായിരുന്നു ചൈനയ്ക്കു മുന്നില്‍.
ഷെന്‍ഷൂ 8 എന്ന ബഹിരാകാശ വാഹനമാണ് പരീക്ഷണ മൊഡ്യൂളായി ടിയാന്‍ഗോങുമായി ബന്ധിപ്പിക്കാന്‍ ആദ്യം ചൈന അയച്ചത്. 2011 സെപ്റ്റംബര്‍ 29ന് ജിയുക്വാനില്‍ നിന്നു കുതിച്ച ഷെന്‍ഷൂ 8 നവംബര്‍ 3ന് വിജയകരമായി ടിയാന്‍ഗോങുമായി കൂടിചേര്‍ന്നു. ഇത് ചൈനയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് 2012ല്‍ ചരിത്ര ദൗത്യത്തിന് രാജ്യം മുന്നിട്ടിറങ്ങിയത്.
ജൂണ്‍ 16ന് മനുഷ്യനനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകം ഷെന്‍ഷു 9, ഗോബി മരുഭൂമിയില്‍ നിന്ന് വിക്ഷേപിച്ചു. LONG MARCH 2F റോക്കറ്റിന്റെ സഹായത്തില്‍ പറന്നുയര്‍ന്ന പേടകത്തില്‍ രണ്ട് പുരുഷ സഹയാത്രികര്‍ക്കൊപ്പം ആദ്യമായി ലിയു യാങ് എന്ന വനിതയും യാത്രയായി. രണ്ടു ദിവസംത്തിനുള്ളില്‍ ബഹിരാകാശത്തെത്തിയ ഷിന്‍ഷു 9 ടിയാന്‍ഗോങുമായി ബന്ധിപ്പിക്കാന്‍ ഇവര്‍ക്കായി. മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ചൈനയും ബഹിരാകാശ ഗവേണരംഗത്ത് തലയുയര്‍ത്തിപിടിച്ചു.
വലിപ്പത്തില്‍ അമേരിക്കയുടെ ഐ.എസ്.എസിനനൊപ്പം എത്തില്ലെങ്കിലും സോവിയേറ്റ് യൂണിയന്‍റെ മിര്‍ സ്റ്റേഷനു സമാനമായി കണക്കാക്കപ്പെട്ടു
ടിയാന്‍ഗോങ്. ഭാവിയില്‍ അമേരിക്ക ഐ.എസ്.എസ് പിന്‍വലിക്കുന്നതോടെ ടിയാന്‍ഗോങ് മാത്രമായിരിക്കും ഏക ബഹിരാകാശ പരിവേഷണ കേന്ദ്രമെന്നും ബഹിരാകാശത്ത് ചൈനയുടെ ഏകാതിപത്യമായിരിക്കുമെന്നും വിദഗ്ധര്‍ പറഞ്ഞുവച്ചു. 2013ലാണ് ടിയാന്‍ഗോങില്‍ നിന്ന് അവസാനത്തെ ഗവേഷകസംഘം ഭൂമിലിയേക്ക് മടങ്ങിയത്. പിന്നീടുള്ള ഗവേഷണങ്ങള്‍ പൂര്‍ണമായും ഭൂമിയില്‍ നിന്ന് നിയന്ത്രിച്ചു. 2022ഓടെ നിലയം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും എന്ന പ്രതീക്ഷയായിരുന്നു ചൈനയ്ക്ക് .. പക്ഷെ കഴിഞ്ഞ വര്‍ഷമാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്.
2016 മാര്‍ച്ച് 16 മുതല്‍ ടിയാന്‍ഗോങ് പണിമുടക്ക് തുടങ്ങി.. ബാറ്ററി ചാര്‍ജറുകള്‍ ആദ്യം പ്രവര്‍ത്തനം നിലച്ചു. ഇരുഭാഗത്തുമുള്ള വലിയ സോളര്‍ പാനലുകളില്‍ നിന്നു വരുന്ന ഊര്‍ജം വൈദ്യുതിയായി ശേഖരിച്ചു വയ്ക്കാന്‍ മാര്‍ഗമില്ലാതായി. ഭൂമിയിലേക്ക് സന്ദേശമയക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനം പതിയെ നിലച്ചു. അഞ്ചു ദിവസം ചൈനയിലെ സ്പേസ് എഞ്ചിനിയറിങ് ഓഫിസ് കഴിയാവുന്നതൊക്കെ ചെയ്തു. ഒടുവില്‍ ൈചെനയെയും ലോകത്തെമ്പാടുമുള്ള ബഹിരാകാശ ശാസ്ത്രജ്ഞരെയും ഞെട്ടിച്ച ആ പ്രഖ്യാപനമെത്തി. ടിയാന്‍ഗോങ് വണ്ണിനെ മറന്നേക്കുക. അനാഥമായ സ്വര്‍ഗീയ കൊട്ടാരം ചക്രവാളത്തില്‍ ഒഴുകിനടന്നു.
സ്പേസ് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപെട്ടു എന്ന വാര്‍ത്തയ്ക്കപ്പുറം വലിയൊരു സത്യം ചൈനീസ് ശാസ്ത്രജ്ഞര്‍ ആറുമാസത്തോളം മൂടിവച്ചു. 8.5 മെട്രിക് ടണ്‍ ഭാരവും 10 മീറ്ററിലധികം നീളവും മൂന്നൂ മീറ്റര്‍ വ്യാസവുമുള്ള ഭീമന്‍ സ്പേസ് ലബോറട്ടറി എത് നിമിഷവും ഭൂമിയിലേക്ക് പതിക്കും. നിലയത്തിന്റെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള അകലം കുറഞ്ഞുവരികയാണ്. നിലവില്‍ 300 കിലോ മീറ്റര്‍ താഴെയാണ് ഭീമന്‍ നിലയം. 370 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയെ വലംവയ്ക്കുന്നു. 2017 ഒക്ടോബറിനും 2018 ഏപ്രിലിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമിയിലേക്ക് പതിക്കാം. എന്നാല്‍ നിലയത്തിന്റെ യാത്ര എങ്ങോട്ടാണെന്നും എവിടെ പതിക്കുമെന്നു അറിയില്ലെന്നുമുള്ള ചൈനയുടെ നിലപാടാണ് ആശങ്ക കൂട്ടുന്നത്. വരുംദിവസങ്ങളില്‍ ഭൂമിയിലേക്കുള്ള വരവിന്റെ വേഗത കൂടും. നിലവില്‍ ഗവേേഷകര്‍ കണക്കുകൂട്ടുന്നത് പ്രകാരം അമസോണ്‍ വനമേഖലകളിലാണ് നിലയം തകര്‍ന്നു പതിക്കാന്‍ സാധ്യത. എന്നാല്‍ ഇതിനും സ്ഥിരീകരണം ഇല്ല. വരുന്ന വഴിയില്‍ നിലയത്തിന്റെ വലിയൊരു ഭാഗം കത്തി തീരും . അവശിഷ്ടങ്ങളായിരിക്കും ഭൂമിയിലേക്ക് പതിക്കുക. ഇത് കുറഞ്ഞത് 100 കിലോവരെ വരുമെന്നാണ് കണക്കാക്കുന്നത്. 1976ല്‍ അമേരിക്കയുടെ ആദ്യബഹിരാകാശ നിലയം സ്കൈലാബ് വീഴാനൊരുങ്ങിയപ്പോഴും ലോകത്ത് ഇതേ ആശങ്ക നിഴലിച്ചിരുന്നു.
അന്യഗ്രഹങ്ങളിലെ സത്യങ്ങള്‍ തേടിയും..ഉപഗ്രഹ പരീക്ഷണങ്ങളിലൂടെയുമൊക്കെ നിരവധി രാജ്യങ്ങളാണ് ബഹിരാകാശ ഗവേഷണ രംഗത്ത് സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്ര പരീക്ഷണങ്ങള്‍ മനുഷ്യന് തന്നെ പരീക്ഷണമായി മാറുന്ന സ്ഥിതിയാണ് ടിയാന്‍ഗോങ് വണ്ണിന്‍റെ ഭീഷണിയിലൂടെ ഉണ്ടായിരിക്കുന്നത്.