കൊച്ചിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ലണ്ടന്‍ വരെയൊരു യാത്ര. കേള്‍ക്കുമ്പോള്‍ തന്നെ അതിശയം ആണ്. ഇനി ആ യാത്ര സോളാര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷയിലാണെങ്കിലോ? അത്തരമൊരു യാത്ര നടത്തുകയാണ് തെലങ്കാനയില്‍ നിന്നുള്ള നവീന്‍ റാബെല്ലി.
സൗരോര്ജത്തിന്റെ സന്ദേശവുമായി കൊച്ചിയില്നിന്ന് ലണ്ടനിലേക്ക് ഒരു ഓട്ടോറിക്ഷാ യാത്ര. ഹൈദരാബാദ് സ്വദേശി നവീന്‍ റാബെല്ലിയാണ് സൗരോര്ജവും ഇലക്ട്രിസിറ്റിയും ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന ഓട്ടോറിക്ഷയുമായി ഭൂഖണ്ഡങ്ങൾ താണ്ടി യാത്ര ചെയ്യുന്നത്. അന്തരീക്ഷ മലിനീകരണത്തെനെതിരെയുള്ള സന്ദേശവും സൗരോര്ജത്തിന്റെ സാധ്യതകളെ കുറിച്ചുള്ള ഓർമപ്പെടുത്തലുമാണ് നവീൻ റാബെല്ലിയുടെ യാത്ര. സോളാർ ടക് ടക് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കഴിഞ്ഞ ജൂണിലാണ് കൊച്ചിയിൽ നിന്ന് യാത്ര തുടങ്ങിയത്. ലക്ഷ്യം പാരമ്പര്യേതര ഊര്ജത്തിന്റെ സാധ്യതകൾ ജനങ്ങളിലേക്കെത്തിക്കുക.
ജൂണില്‍ യാത്ര തുടങ്ങിയെങ്കിലും ഇട്യ്ക്കുണ്ടായ അപകടത്തെ തുടർന്ന് ആറു മാസത്തെ വിശ്രമം വേണ്ടി വന്നു. പാക്ക് വീസ ലഭിക്കാത്തതിനാല് മുംബൈയില്നിന്ന് കപ്പൽമാർഗം ഓട്ടോറിക്ഷ ഇറാനിലെ ബന്ദര്ബാസിലെത്തിച്ചു. ഷാര്ജയില്നിന്ന് ഫെറിയിൽ നവീനും ഇറാനിലെത്തി. അവിടെ നിന്ന് റോഡ് മാർഗം ലണ്ടനിലേക്ക് യാത്ര തുടരും. പത്തു രാജ്യങ്ങളിലൂടെ കടന്നു പോകുന്ന യാത്രയ്ക്കൊടുവില്‍ പതിനായിരം കിലോമീറ്ററിലധികം സഞ്ചരിച്ചാണ് നവീൻ ജൂണില്‍ ലണ്ടനിലെത്തുക. യാത്രയ്ക്കിടെ സ്കൂളുകളിലും കോളജുകളിലും ബോധവല്ക്കരണം നടത്തുകയും ചെയ്യും.
യാത്ര അവസാനിപ്പിക്കാന് എന്തുകൊണ്ട് ലണ്ടന് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനും നവീനു മറുപടിയുണ്ട്. ഓട്ടോമോട്ടീവ് ഇലക്ട്രോണിക് മേഖലയിൽ പ്രവര്ത്തിക്കുന്ന നവീൻ പ്രത്യേകം തയാറാക്കിയ ഓട്ടോറിക്ഷയാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. സോളാര്, വൈദ്യുതി ഊര്ജങ്ങള് ഉപയോഗിച്ചാണ് ഓട്ടോയുടെ സഞ്ചാരം. ഇതിനായി 850 വാട്സിന്റെ സൗരോര്ജ പാനലും ആറു കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും ഓട്ടോയില് ഘടിപ്പിച്ചിട്ടുണ്ട്. താമസിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും ഓട്ടോറിക്ഷയില് ഒരുക്കിയിട്ടുണ്ട്.