മികവുള്ള ഒട്ടേറെ യുവ കലാപ്രതിഭകൾ ഗൾഫ് നാടുകളിലുണ്ട്. അത്തരമൊരു കലാകാരിയാണ് ദുബായിലെ സുചേത സതീഷ്. 65ൽ അധികം ഭാഷകളിൽ പാട്ടുപാടാൻ സാധിക്കും ഈ കൊച്ചുമിടുക്കിക്ക്. നാലാം വയസിൽ എത്തിയതാണ് സുചേത സംഗീതലോകത്തെത്തിയത്. തുടക്കം കർണാടക സംഗീതത്തിലൂടെ. പിന്നെ ഹിന്ദുസ്ഥാനിയും.
മലയാളത്തിൽ പാടി തുടങ്ങിയ സുചേതയ്ക്ക് ഇപ്പോൾ 65 ഭാഷകൾ വഴങ്ങും. ജപ്പാനീസ് സുഹൃത്തിന്റെ പാട്ടാണ് അപരിചിതമായ പുതിയ ഭാഷകളിലേക്ക് സുചേതയെ ആകർഷിച്ചത്.ഇപ്പോൾ ഇന്ത്യയിലെ എല്ലാ ഭാഷകളിലും പാടും ഈ മിടുക്കി. അറബിക്, ടാഗലോഗ്, ഫ്രഞ്ച്, മലയ്, നേപ്പാളീസ് തുടങ്ങി നമുക്ക് സുപരിചിതവും അല്ലാത്തതുമായ 65 ഭാഷകളില്ലാം പാടാൻ സുചേതയ്ക്കാവും. ന്യൂസിലാന്‍ഡിലെ ചില ഭാഗങ്ങളില്‍ മാത്രം പ്രാചാരത്തിലുള്ള മൌരി ഭാഷയാണ് അടുത്ത ലക്ഷ്യം.
യൂടൂബില്‍നിന്നാണ് അന്യഭാഷാ പാട്ടുകള്‍ തിരഞ്ഞെടുക്കുന്നത്. പാടിക്കഴിഞ്ഞ് അതത് ഭാഷാ സുഹൃത്തുക്കളെ കേള്‍പ്പിച്ച് ഉറപ്പുവരുത്തും. ഇങ്ങനെ പാടിയ പാട്ടുകേട്ട് ചൈനക്കാരനുൾപ്പെടെ പല പ്രമുഖരും അഭിനന്ദിച്ചിട്ടുണ്ട് ഈ കൊച്ചുഗായികയെ. ഇന്ത്യയിലും ഗള്‍ഫിലുമായി നിരവധി വേദികളില്‍ പാടിയ സുചേത ഗ്ലോബല്‍ വില്ലേജിലെ സ്ഥിരം ഗായികയാണ്. ഇക്കഴിഞ്ഞ ഓണത്തിന് സുചേതയുടെ വക ഒരു ഓണസമ്മാനമുണ്ടായിരുന്നു മലയാളികള്‍ക്ക്. സുചേതയും പിന്നണിഗായകന്‍ അജയ് ഗോപാലും ചേര്‍ന്ന് പാടി അഭിനയിച്ച ഗാനത്തിന് യൂടൂബില്‍ മികച്ച പ്രതികരണമാണ്.
കോഴിക്കോട് നടന്ന ഓയസ്ക ഇന്‍റര്‍നാഷണലിന്‍റെ സ്വാതന്ത്ര്യദിന പരിപാടിയില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ പാട്ടുപാടി ശ്രദ്ധേനേടിയിരുന്നു. പാട്ടില്‍ ലത മങ്കേഷ്കറെ അനുകരിക്കുന്ന സുചേയുടെ ഇഷ്ട ഗായിക ശ്രേയാ ഗോഷാലാണ്. നല്ലൊരു നര്‍ത്തകി കൂടിയായ സുചേത നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിലും പ്രതിഭയാണ് ഈ കൊച്ചുമിടുക്കി. 2013-14 വിദ്യാഭ്യാസ വര്‍ഷത്തെ ഷെയ്ഖ് ഹംദാന്‍ പുരസ്കാരവും നേടി. സ്പെല്‍ ബി മൽസരത്തിലെ ജേതാവുമാണ്. മദ്യം, പുകവലി, ലഹരിമരുന്ന് എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സ്വതന്ത്രയിലെ സ്റ്റുഡന്‍റ്സ് കോ ഓര്‍ഡിനേറ്ററാണ്. യോഗ, ജിംനാസ്റ്റിക്സ്, ടെന്നീസ്, കീബോഡ് എന്നിവയാണ് മറ്റു വിനോദങ്ങള്‍.