അക്ഷരത്തിന്‍റെയും അറിവിന്‍റെയും മാത്രമല്ല, ചരിത്രത്തിന്‍റെ ഭാഗമായി മാറിയ കാഴ്ചകളുടെ കൂടി പ്രദര്‍ശനമാണ് അബുദാബി രാജ്യാന്തര പുസ്തകോല്‍സവം. ഒരു ദിര്‍ഹം മുതല്‍ ഇരുപത് കോടി രൂപ വരെ വിലയുള്ള പുസ്തകങ്ങളാണ് ഈ പുസ്തകോല്‍സവത്തെ വൈവിധ്യമാക്കുന്നത്.
അമൂല്യവും അപൂര്‍വവുമായ പുസ്തകങ്ങളാല്‍ സന്പന്നമായിരിക്കുന്ന ഇത്തവണത്തെ അബുദാബി രാജ്യാന്തര പുസ്തകോല്‍സവം. ഫ്രഞ്ചു കലാകാരന്‍ പിയറി ഗുവര്‍ഡെല്ലി പതിനഞ്ചാം നൂറ്റാണ്ടില്‍ പുറത്തിറക്കിയ ഫാല്‍കണ്‍ എന്ന പുസ്തകമായിരുന്നു മേളയിലെ ശ്രദ്ധാ കേന്ദ്രം. 58 പക്ഷികളുടെ ചിത്രങ്ങളും വിവരണങ്ങളും അടങ്ങിയ ഈ പുസ്തകത്തിന്‍റെ വില കേട്ടാല്‍ ഞെട്ടും. 28 ലക്ഷം യൂറോ അതായത് 20 കോടി രൂപ.
കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ കാറല്‍ മാര്‍ക്സിന്‍റെ ദാസ് ക്യാപിറ്റലിന്‍റെ ആദ്യപ്രതിയും ഈ പുസ്തകോല്‍സവത്തിലുണ്ട്. മലയാളികളെ ഏറെ ആകര്‍ഷിക്കുന്ന ഈ പുസ്തകത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കാറല്‍മാക്സ് കൈയൊപ്പ് ചാര്‍ത്തിയ പ്രതിയാണിത്.
മുപ്പതിനായിരം വാക്കുകളും സാരാംശവും അടങ്ങിയ ആദ്യകാലത്തെ അറബിക് നിഘണ്ടു, ഗ്യാസ്പാറോ ബാൽബി തയ്യാറാക്കിയ ഗൾഫ് രാജ്യങ്ങളുടെ ട്രാവൽ ലോഗോ തുടങ്ങി കോടികള്‍ വിലമതിക്കുന്ന ഒട്ടനവധി പുസ്തങ്ങളാണ് വായനാപ്രേമികളെ ആന്‍റിക് കളക്ഷന്‍ വിഭാഗത്തിലേക്ക് ആകര്‍ഷിച്ചത്.
ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങൾ, ഡിജിറ്റൽ ഉള്ളടക്കങ്ങൾ തുടങ്ങി പ്രസാധന രംഗത്തെ നൂതന സാങ്കതിക വിദ്യകള്‍ക്ക് പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിരുന്നു. ഗള്‍ഫ് മേഖലയിലും അറബ് ലോകത്തും സാംസ്‌കാരിക വൈജ്ഞാനിക നിലവാരം മെച്ചപ്പെടുത്തുന്നതില്‍ അബുദാബി രാജ്യാന്തര പുസ്തകോല്‍സവം വഹിക്കുന്ന പങ്ക് വളരെ വലുതാണ്
നിങ്ങളാണ് പുസ്തകം എന്നതതായിരുന്നു ഇത്തവണത്തെ പ്രമേയം. മുപ്പതിലധികം ഭാഷകളിലായി അഞ്ചു ലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളയെ സമ്പന്നമാക്കി. ചൈന ആയിരുന്നു പുസ്തകോല്‍സവത്തിലെ അതിഥി രാജ്യം.
ഇബ്‌നു അറബിയുടെ അറബ് സംഗീതം, ഷോർട് ഫിലിമുകൾ, കവി അരങ്ങ് എന്നിവയും സന്ദര്‍ശകര്‍ക്ക് വിനോദ, വിജ്ഞാന വിരുന്നൊരുക്കി. മന്ത്രിമാര്‍, രാജകുടുംബങ്ങള്‍, അറബ് എഴുത്തുകാര്‍ തുടങ്ങി പ്രമുഖരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഇതോടനുബന്ധിച്ച് ലോക ക്ലാസിക്കുകൾ പ്രദർശിപ്പിക്കുന്ന ബ്ലാക്ക് ബോക്സ് സിനിമയും തത്സമയ പാചകമേളയുമുണ്ടായിരുന്നു.