യുഎഇയുടെ സാംസ്കാരിക പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു കഴിഞ്ഞ ദിവസം അബുദാബിയില്‍ സമാപിച്ച മദര്‍ ഓഫ് നാഷന്‍ ഫെസ്റ്റിവല്‍. രാജ്യത്തിന്‍റെ ചരിത്രത്തിലൂന്നിയ ഫെസ്റ്റിവല്‍ പുതുലമുറയ്ക്ക് സന്ദര്‍ശകര്‍ക്കും വ്യത്യസ്തമായ അനുഭവമായി.
ഒരു രാഷ്ട്രത്തിന്‍റെ പുരാതന കാലം അനാവരണം ചെയ്ത ഫെസ്റ്റിൽ സംസ്കാരവും പാരമ്പര്യവും വിളിച്ചറിയിക്കുന്ന പ്രദര്‍ശനവും കലാപരിപാടികളുമായിരുന്നു മുഖ്യ ആകര്‍ഷണം.
പുരോഗമനം, സന്തോഷം, കമ്പോളം, ബീച്ച് ഭക്ഷ്യ മേഖല എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചുള്ള ഉത്സവത്തില്‍ കുട്ടികൾക്കായുള്ള വിനോദങ്ങളും ഒരുക്കിയിരുന്നു.
പരമ്പരാഗത ഇമാറാത്തി ജീവിത രീതിയും കലകളും തനിമയോടെ അവതരിപ്പിച്ച ഉല്‍സവത്തില്‍ തനത് സ്വദേശി വിഭവങ്ങള്‍ രുചിക്കാനും അവസരം ഒരുക്കിയിരുന്നു.
കരകൌശല വസ്തുക്കൾക്ക് മാത്രമായി ഉള്ള സൂക്കാണ് മറ്റൊരു പ്രത്യേകത. സ്വദേശികളും വിദേശികളുമായി ദിവസേന എത്തിയ ജനക്കൂട്ടം ഉല്‍സവ നഗരിയെ സജീവമാക്കി.
പ്രായഭേദമന്യെ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന പരിപാടികള്‍ ഉല്‍സവത്തെ ജനപ്രിയമാക്കി. കടൽ തീരത്തു കൂടി ഉള്ള റോപ്പ്, മാജിക്ക്, പെയിന്‍റിങ് എന്നിവ അവയില്‍ ചിലതു മാത്രം.
യുഎഇ സാംസ്‌കാരിക വൈജ്‌ഞാനിക വികസന മന്ത്രി ഷെയ്‌ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉള്‍പെടെ മന്ത്രിമാരും രാജകുടുംബാംഗങ്ങളുടെയും സാന്നിധ്യം രണ്ടാഴ്ച നീണ്ടു നിന്ന ഉല്‍സവത്തെ സമ്പന്നമാക്കി.
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെ പത്നിയും രാഷ്ട്ര മാതാവുമായ ഷെയ്ഖാ ഫാത്തിമ ബിന്‍ത് മുബാറക്കിനോടുള്ള ആദരസൂചകമായി അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റിയാണ് മദര്‍ ഓഫ് നാഷന്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്