നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെന്നൈയിലെ സെന്റ് ജോര്‍ജ് കത്തീഡ്രലിലെ ചുമരിലുള്ള ഫലകത്തില്‍ പറയുന്ന ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ബൈഡനും അമേരിക്കയിലെ പുതിയ പ്രസിഡന്റ് ജോ ബൈഡനും തമ്മില്്‍ ബന്ധമുണ്ടോയെന്ന ചര്‍ച്ച സജീവമാകുന്നു. ഉണ്ടെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ബൈഡൻ കുടുംബത്തിന്റെ വേരുകളും ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് ചരിത്രവും ചികയുമ്പോൾ എവിടൊക്കയോ ചേരുംപടി ചേരുന്നതു കാണാം.
പൂർവികരുടെ ഇന്ത്യൻ ബന്ധം ജോ ബൈഡൻ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. അഞ്ചാം തലമുറ മുത്തച്ഛൻ ഇംഗ്ലണ്ടിൽ നിന്നു ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യൻ കമ്പനിയിലെ ക്യാപ്റ്റനാണെന്നായിരുന്നു ബൈഡന്റെ വാക്കുകൾ. ബൈഡൻ കുടുംബത്തിന്റെ വേരുകൾ തേടിയ ലണ്ടൻ കിങ്സ് കോളജിലെ വിസിറ്റിങ് പ്രഫസർ ടിം വില്ലസി ഇന്ത്യൻ കൗൺസിൽ ഓൺ ഗ്ലോബൽ റിലേഷൻസിൽ എഴുതിയ ലേഖനം ചെന്നെത്തുന്നതു സെന്റ് ജോർജ് കത്തീഡ്രലിലാണ്.ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആംഡ് മെർച്ചന്റ് ഷിപ്പിൽ ജീവനക്കാരായാണു ബൈഡൻ സഹോദരന്മാരായ വില്യം ഹെൻട്രിയും ക്രിസ്റ്റഫറും 1800കളുടെ തുടക്കത്തില്‍ ചെന്നൈയിലെത്തുന്നത്. ക്രിസ്റ്റഫര്‍ പടികളോരോന്നായി കയറി ക്യാപ്റ്റനായി.19 വര്‍ഷം ചെന്നൈ തുറമുഖത്തിലെ ഗതാഗതം നിയന്ത്രിച്ച മാസ്റ്റര്‍ അറ്റന്‍ഡറായിരുന്ന ക്രിസ്റ്റഫർ 1858 ഫെബ്രുവരി 25ന്, 68-ാം വയസ്സിൽ മരിച്ചു. സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിലാണു സംസ്കരിച്ചത്. അതിന്റെ ഓർമയ്ക്കായാണു ചുമരിൽ ശിലാഫലകം സ്ഥാപിച്ചത്.
ചെന്നൈയിലെ ജീവകാരുണ്യ പ്രവർത്തനരംഗത്തും സജീവമായിരുന്ന ക്രിസ്റ്റഫറിന്റെ പേരിൽ, റോയപുരത്തു പാവപ്പെട്ട മൽസ്യത്തൊഴിലാളികൾക്കായി അതിഥി മന്ദിരവുമുണ്ടായിരുന്നു.ചരിത്ര വസ്തുതകളെ കാലവുമായി ചേർത്തുവായിക്കുമ്പോൾ വില്ലസിയെത്തുന്ന അനുമാനം ഇങ്ങനെയാണ്. ജോ ബൈഡന്റെ ഇന്ത്യൻ ബന്ധത്തിന്റെ വേരുകൾ ക്രിസ്റ്റഫർ ബൈഡനിൽ തന്നെയായിരിക്കാം. തമ്മിൽ കോർത്തിണക്കുന്ന കണ്ണികൾ പക്ഷെ, ഇനിയും കണ്ടെത്തേണ്ടതുണ്ട്.