കഴിഞ്ഞ വ്യാഴാഴ്ച, പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് പികെ 786 ന് എയർട്രാഫിക് കൺട്രോളുമായി റേഡിയോ സമ്പർക്കം നഷ്ടപ്പെട്ടു പറന്നത് 50 മിനിറ്റ്. യൂറോപ്പിന് മുകളിൽ വെച്ച് അപ്രത്യക്ഷമായ വിമാനം നിരവധി രാജ്യങ്ങൾക്ക് മുകളിലൂടെയാണ് പറന്നത്. എന്നാൽ 50 മിനിറ്റോളം റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം കൃത്യസമയത്ത് ഇസ്‌ലാമാബാദിലെത്തി.
ലണ്ടൻ ഹീത്രോയിൽ നിന്ന് ഇസ്‌ലാമാബാദിലേക്കുള്ള വിമാനത്തിന്റെ റേഡിയോ സിഗ്നൽ ബന്ധമാണ് 50 മിനിറ്റ് നഷ്ടപ്പെട്ടത്. ഇതിനിടെ സിഗ്നൽ നഷ്ടപ്പെ വിമാനത്തിന് അകമ്പടിയായി യുദ്ധവിമാനങ്ങൾ വരെ പറക്കേണ്ടി വന്നു.ഏവിയേഷൻ ഹെറാൾഡിന്റെ റിപ്പോർട്ടുകൾ പ്രകാരം, ജർമ്മൻ വ്യോമാതിർത്തിയിൽ വെച്ചാണ് എടിസിക്ക് ആദ്യം ഫ്ലൈറ്റ് പികെ 786 മായുള്ള ബന്ധം നഷ്ടപ്പെട്ടത്. ചെക്ക് വ്യോമാതിർത്തിയിലേക്ക് കടന്നതിനുശേഷം റേഡിയോ കോൺടാക്റ്റ് പുനസ്ഥാപിക്കുന്നതിനുള്ള ഒന്നിലധികം ശ്രമങ്ങൾ നടന്നു. ഇതിനു ശേഷം ചെക്ക് എടിസിക്ക് പാക്ക് വിമാനത്തിന്റെ ക്രൂവിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല. സിഗ്നൽ നഷ്ടപ്പെട്ട പാക്ക് വിമാനം അതിർത്തിയിലേക്ക് പ്രവേശിച്ചതോടെ ചെക്ക് യുദ്ധവിമാനങ്ങൾ കൂടെ പറന്നു. വഴി കാണിക്കാൻ ലക്ഷ്യമിട്ടായിരുന്നു യുദ്ധവിമാനങ്ങൾ പറന്നത്.
റേഡിയോ ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ഒന്നിലധികം എടിസി ശ്രമങ്ങളോട് ഫ്ലൈറ്റ് പികെ -786 ന്റെ ക്രൂ പ്രതികരിച്ചില്ല. ട്രാൻസ്‌പോണ്ടറിൽ ‘ഐഡന്റിറ്റി’ അമർത്താൻ ചെക്ക് എടിസി ക്രൂവിന് നിർദ്ദേശം നൽകി. ഒരുപക്ഷേ, ഫ്ലൈറ്റിന് ഒന്നോ രണ്ടോ റേഡിയോ സിഗ്നൽ തകരാറുണ്ടോ എന്ന് മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു ഇത്. ഗാർഡ് ഫ്രീക്വൻസിയിൽ ചെക്ക് എടിസിയും ഫ്ലൈറ്റ് പികെ -786 ൽ എത്താൻ ശ്രമിച്ചുവെങ്കിലും രണ്ട് ശ്രമങ്ങളും പരാജയപ്പെട്ട് വിമാനം സ്ലൊവാക്യയിലേക്ക് പറക്കുകയും ചെയ്തു.
ഒരു വലിയ വാണിജ്യ വിമാനത്തിലെ ജീവനക്കാർ എടിസി കോൺടാക്റ്റിനായി ഒന്നിലധികം അഭ്യർഥനകൾ ശ്രദ്ധിക്കാതിരിക്കുന്നത് ക്രൂ പ്രോട്ടോക്കോൾ ലംഘനമാണ്. വിമാനം ഒന്നിലധികം എടിസി പ്രദേശങ്ങൾക്കിടയിലൂടെ കടന്നുപോകുന്നുവെന്നും രണ്ട് വ്യത്യസ്ത സെറ്റ് യുദ്ധവിമാനങ്ങൾ അകമ്പടി പോകുന്നുവെന്നും കണക്കിലെടുക്കുമ്പോൾ ഇത് പ്രത്യേകിച്ചും വലിയ സുരക്ഷാ വീഴ്ച തന്നെയാണ്. കോക്ക്പിറ്റിൽ എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് പ്രതികരണം ലഭിക്കാത്തതെന്നും ഇപ്പോഴും അറിവായിട്ടില്ല