വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ വധുവിന് സംഭവിച്ചത് വന്‍ ദുരന്തം. പക്ഷേ അവളെ ചേര്‍ത്തു നിര്‍ത്തി വരന്‍. സിനിമാ കഥയല്ല. യഥാർഥത്തിൽ സംഭവിച്ചതാണ്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് സ്വദേശികളായ ആര്‍തി മൗര്യയുടെയും അവ്‌ദേഷിന്റെയും ജീവിത കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആര്‍തി മൗര്യയുടെയും അവ്‌ദേഷിന്റെയും വിവാഹം കഴിഞ്ഞ ഡിസംബര്‍ 8നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആര്‍തിയുടെ വീട്ടില്‍ വിവാഹച്ചടങ്ങുകള്‍ തുടങ്ങാന്‍ വെറും എട്ട് മണിക്കൂര്‍ ബാക്കി നില്‍ക്കെ വലിയ ദുരന്തം സംഭവിക്കുകയായിരുന്നു. വീടിന്റെ ടെറസില്‍ നിന്നും വീഴാന്‍ പോയ കുട്ടിയെ രക്ഷിക്കുന്നതിനിടെ ആര്‍തി അബദ്ധത്തില്‍ താഴേക്ക് കാല്‍ വഴുതി വീണു. നട്ടെല്ലിന് ഗുരുതരമായ പരുക്കേറ്റു. ശരീരമാസകലം ഒടിവുകളും. ആർതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മാസങ്ങളോളം എഴുന്നേല്‍ക്കാനാകാതെ കിടക്കയില്‍ കഴിയേണ്ടി വരുമെന്നും ഒരു പക്ഷേ, വൈകല്യമുണ്ടായേക്കാമെന്നും ഡോക്ടര്‍മാര്‍ ആര്‍തിയുടെ കുടുംബാംഗങ്ങളെ അറിയിച്ചു. ആര്‍തിയുടെ കുടുംബാംഗങ്ങള്‍ അവ്‌ദേഷിനെ സമീപിച്ച് ആര്‍തിയുടെ സഹോദരിയെ വിവാഹം കഴിക്കാന്‍ തയാറാണോ എന്ന് ചോദിച്ചെങ്കിലും അവ്‌ദേഷ് അത് നിരസിച്ചു.
അവ്‌ദേഷ് വിവാഹത്തില്‍ നിന്നും പിന്മാറുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ആര്‍തിയെ കാണാന്‍ ആശുപത്രിയിലേക്ക് ഓടിയെത്തിയ അവ്‌ദേഷ് കുടുംബാംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് നിശ്ചയിച്ച ദിവസം തന്നെ ആർതിയെ വിവാഹം കഴിക്കുകയാണ് ചെയ്തത്. ഇരുവരുടെയും കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ആശുപത്രിയില്‍ കഴിഞ്ഞ ആര്‍തിയെ ഡോക്ടര്‍മാരുടെ അനുവാദത്തോടെ അവ്‌ദേഷ് വിവാഹത്തിനായി വീട്ടിലെത്തിക്കുകയായിരുന്നു. ആംബുലന്‍സിലെത്തിച്ച ആര്‍തിയെ സ്‌ട്രെചറിന്റെ സഹായത്തോടെയാണ് കല്യാണ മണ്ഡപത്തിലെത്തിച്ചത്. വിവാഹച്ചടങ്ങുകള്‍ നടക്കുമ്പോഴെല്ലാം ആര്‍തി സ്‌ട്രെചറില്‍ തന്നെയായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം അവ്‌ദേഷ് തന്നെ ആര്‍തിയെ ആശുപത്രിയിലെത്തിച്ചു. ആര്‍തിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇനിയും ഏതാനും മാസങ്ങള്‍ ആര്‍തിയ്ക്ക് കിടക്കയില്‍ തന്നെ തുടരേണ്ടി വരും. ആര്‍തിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് അവ്‌ദേഷ്.