കൊച്ചി ∙ ആയിരത്തിലേറെ കോളുകൾ, കേട്ടാൽ അറയ്ക്കുന്ന അസഭ്യം, ഉറക്കം കെടുത്തി തുരുതുരാ എസ്എംഎസുകൾ, മരിച്ചുപോയ അമ്മയുടെ പേരിൽ വരെ ട്രോളുകൾ... കഴിഞ്ഞ മൂന്നു ദിവസങ്ങൾ ഒരു ദുഃസ്വപ്നം പോലെയാണ് പാമ്പാക്കുട നെയ്ത്തുശാലപ്പടി പഴയപുരയിൽ സോണി അലക്സ് എന്ന ജോബിക്ക്. അത്യാസന്ന നിലയിലായ നവജാത ശിശുവിനെ മെഡിക്കൽ കോളജിൽ എത്തിക്കാൻ പെരുമ്പാവൂരിൽനിന്ന് കളമശേരിക്കു പാഞ്ഞ ആംബുലൻസിനു വഴി മുടക്കിയ നിർമൽ ജോസിന്റെ കാറിന്റെ മുൻ ഉടമയാണ് ജോബി.
ഒന്നര വർഷം മുൻപു വാഹനം വിറ്റിട്ടും ആർടി ഓഫിസിലെ പിഴവു മൂലം ജോബിയുടെ ഫോൺ നമ്പർ ആർടി ഓഫിസ് രേഖകളിൽനിന്നു മാറ്റാതിരുന്നതോടെയാണ് സമൂഹ മാധ്യമങ്ങൾക്കു മുൻപിൽ ജോബി വില്ലൻ ആയത്. ആർടി ഓഫിസിലെ പിഴവിന്റെ പേരിൽ സമൂഹ മാധ്യമങ്ങൾ ജോബിയെ വേട്ടയാടിയ വാർത്ത മുഖ്യധാരാ മാധ്യമങ്ങളെല്ലാം രണ്ടു ദിവസമായി റിപ്പോർട് ചെയ്തിട്ടും ഇന്നലെയും ജോബിയുടെ ഫോണിലേക്കു വന്നതു മുന്നൂറോളം വിളികൾ.
വാഹനക്കച്ചവടമാണു ജോബിയുടെ ജോലി. ഇപ്പോൾ വിവാദമായ കാർ 2016 ഫെബ്രുവരിയിൽ പൂതൃക്ക സ്വദേശിക്കു വിൽക്കുകയും മൂവാറ്റുപുഴ ആർടി ഓഫിസിൽ ഉടമസ്ഥാവകാശം മാറ്റുകയും ചെയ്തു. പൂതൃക്ക സ്വദേശിയിൽനിന്നാണ് ഇപ്പോഴത്തെ ഉടമ നിർമൽ ജോസ് 2016 ജൂലൈയിൽ കാർ വാങ്ങി ഉടമസ്ഥാവകാശം ആലുവ ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തത്.
ആർടി ഓഫിസ് രേഖകളിൽ നിർമൽ ജോസിന്റെ വിലാസത്തിനു താഴെ ജോബിയുടെ നമ്പർ ചേർത്തു എന്ന പിഴവാണു മോട്ടോർ വാഹന വകുപ്പ് അധികൃതരുടേത്. ആ പിഴവിനു ജോബി സഹിച്ച കഷ്ടതകൾ ചെറുതല്ല. ആദ്യദിവസം 620 കോളുകൾ. ആ സമയത്തു കോട്ടയത്തായിരുന്നതിനാൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. ഫോൺ ഓഫ് ചെയ്തു വയ്ക്കാനായിരുന്നു നിർദേശം.
ഇതിനിടെ ജോബിയുടെ ഫെയ്സ്ബുക്ക് പേജിലും തുടങ്ങിയിരുന്നു അസഭ്യ പോസ്റ്റുകളും ട്രോളുകളും. ഭാര്യ കോട്ടയം മെഡിക്കൽ കോളജിലെ ഫാർമസി ജീവനക്കാരിയായതിനാൽ കുടുംബ സമേതം മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിലാണു താമസം. മറ്റുള്ളവർ കളിയാക്കുന്നതിന്റെ വിഷമത്തിൽ, 13 വയസുള്ള മകളും എട്ടു വയസുള്ള മകനും സ്കൂളിൽ പോകാൻ പോലും മടിച്ചു. അപമാനിച്ചവർക്കെതിരെ രാമമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട് ജോബി.