Me too...
If all the women who have ever been sexually harassed or assaulted wrote "Me too." as a status, we might give people a sense of the magnitude of the problem.
ഇങ്ങനെയൊരു മീ ടൂ പറയാൻ ഇല്ലാത്ത എത്ര സ്ത്രീകൾ ചരിത്രത്തിലുണ്ടാകും എന്ന് വെറുതെ ആലോചിച്ചു നോക്കി. എവിടം മുതലാണ് ഈ വാക്കുകൾ പറയേണ്ടി വന്നിരിക്കുക... ജനിച്ചു വീണത് പെൺകുട്ടിയാണെന്നറിഞ്ഞ നിമിഷത്തിൽ അമ്മയുടെയും അച്ഛന്റെയും മുത്തശ്ശിയുടേയുമൊക്കെ ഹൃദയത്തിൽ ആൺകുട്ടി അല്ലാത്തതിന്റെ പേരിൽ വന്ന ഇടി മുഴക്കത്തോടെയാവില്ലേ ആ മീ ടൂവിന്റെ വേർതിരിവ് അനുഭവങ്ങൾ തുടങ്ങിയിട്ടുണ്ടാവുക.
പിന്നെ സ്‌കൂളിൽ, ബസിൽ, സമൂഹത്തിൽ ഓഫീസിൽ ഒക്കെ അനുഭവിക്കേണ്ടി വന്ന തരംതിരിക്കലുകൾ. ഒരർത്ഥത്തിൽ മാനസികമായ പരിഹാസങ്ങൾ ശാരീരികമായ ഉപദ്രവത്തോളം തന്നെ മനുഷ്യനെ ബാധിക്കുന്നുണ്ട്. ഇവിടെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന മി ടൂ ക്യാമ്പയിനുകൾ സ്ത്രീകൾ നേരിട്ട ലൈംഗികമായ അധിനിവേശങ്ങളെയും അവയുടെ മുറിവുകളെയും ഓർമ്മിപ്പിക്കുന്നതാണ്. അതിജീവിക്കാൻ ആഗ്രഹമുള്ളവരാണ് എല്ലാവരും പക്ഷെ അതിനു കഴിയാതെ ജീവിതം ഉരുകിത്തീർന്ന എത്രയോ ജന്മങ്ങളുടെ മുന്നിൽ നിന്നാണ് ഓരോ പെണ്ണിനും അവളുടെ അനുഭവം തുറന്നു പറയേണ്ടത്... ചില തുറന്നു പറച്ചിലുകൾ മറ്റൊരാൾക്ക് ആശ്വാസമാകുമ്പോൾ പക്ഷെ അത് പങ്കു വയ്ക്കേണ്ടത് തന്നെയെന്ന് ഉറപ്പിക്കപ്പെടുന്നു.
മൂന്നാമത്തെ വയസ്സിൽ അമ്മ വീട്ടിൽ നിന്നും അച്ഛന്റെ നാട്ടിലെ ഞങ്ങളുടേത് മാത്രമായ സ്വർഗ്ഗലോകത്തേയ്ക്കു വരുമ്പോൾ നാട്ടിൽ കിട്ടിയ സ്വീകരണം ചെറുതല്ല. നാല് വശങ്ങളിലും ഉള്ള വീടുകളിലെ ആൺകുട്ടികൾക്ക് പകരമായി കിട്ടിയ ഒരേയൊരു പെൺകുട്ടി എന്ന നിലയിൽ ചിത്രശലഭം പോലെ പറന്നു നടക്കുന്ന കുട്ടിക്കാലം അത്രമേൽ മധുരമുള്ളതുമായിരുന്നു.പക്ഷേ ... ആ പക്ഷേയ്ക്ക് വളരെ വലിയ അർത്ഥങ്ങളുണ്ട്. തിരിച്ചറിവായ പ്രായം മുതൽ ആൺകുട്ടികളെ എന്തിനായിരുന്നു ഭയന്നതെന്ന ചോദ്യത്തിനുള്ള ഉത്തരവുമാണത്. ഒരുപക്ഷേ ഇന്നും പേറുന്ന നിരാശ്രയത്വത്തിന്റെ ഭയമുള്ള മനസ്സിന്റെ ഉത്തരവും.
അമ്മയും അച്ഛനും ജോലിക്കു പോകുന്ന വീട്ടിലെ ഒരു പെൺകുട്ടി, അവൾ എത്ര നേരം അടച്ചിട്ട സ്വന്തം വീട്ടിലെ മുറിയ്ക്കുള്ളിലെ ഇരുട്ടിൽ ഒളിച്ചിരിക്കണം? ആകാശവാണിയിലെ പാട്ടുകൾ ഏറെ ഇഷ്ടമുള്ളവരുണ്ട്. ഉച്ചയ്ക്കയ്ക്കുള്ള റേഡിയോ പാട്ടു കേൾക്കാൻ വേണ്ടി മാത്രമായിരുന്നില്ല അയാൾ വീട്ടിലെ സ്ഥിരം സന്ദർശകനായത്. ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ ചില വീടുകൾ നൽകുന്ന ആശ്രയത്വം വളരെ വലുതാണ്. അതിലും വലുതായിരുന്നു സ്വന്തം വീട്ടിലെ നിരാശ്രയത്വം. നീണ്ട പച്ചപ്പും കുറ്റിക്കാടുകളും എത്രയോ മരങ്ങളുമുള്ള വീട് ഏതു നേരവും മോഹിപ്പിക്കുന്നുണ്ടെങ്കിലും പിന്നാമ്പുറങ്ങളിൽ ഭയപ്പെടുത്തുന്ന ചില ആൺശരീരങ്ങളുടെ പതുങ്ങലുകളുണ്ട്. ഏറെ സ്നേഹത്തോടെ കൈപിടിച്ച് മടിയിലിരുത്തി പിന്നിൽ തട്ടി തടയുന്ന എന്തൊക്കെയോ കനമേറിയ വിഷാദങ്ങളുണ്ട്.
അതിൽ നിന്നൊക്കെയുള്ള രക്ഷപെടൽ കൂടിയായിരുന്നു ഒരർത്ഥത്തിൽ അടുത്ത വീട്ടിലേയ്ക്കുള്ള യാത്രകൾ. രണ്ടു ആൺകുട്ടികളുള്ള വീട് പക്ഷേ സ്നേഹവും സൗഹൃദവും ലിംഗഭേദമില്ലാത്ത വീട്... രുചിയുള്ള ചക്കപ്പുഴുക്കിന്റെയും പുളിശ്ശേരിയുടെയും മാങ്ങാ അച്ചാറിന്റെയും സ്വാദ് ഇപ്പോഴും നാവിൻ തുമ്പിനെ ഓർമ്മിപ്പിക്കുന്ന വീട്. ആ വീടിന്റെ ഇരുണ്ട മൂലകളിൽ വച്ചായിരുന്നു അവനെന്നെ ആദ്യമായി ഭയപ്പെടുത്തിയതും.
പിന്നിലൂടെ വന്നുള്ള ചേർത്ത് പിടിയിൽ നിലവിളിക്കാൻ പോലുമാകാതെ വീട്ടിലേക്കോടുമ്പോൾ ഭയമായിരുന്നു മനസ്സിലെന്നു ഇപ്പോഴുമോർക്കുന്നു. പിന്നെ വീടിന്റെ ഓടാമ്പലിടാൻ മറന്നൊരു ഉച്ചയ്ക്ക് അകത്ത് കയറി വന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പേടിച്ചരണ്ടിരുന്നപ്പോൾ കൈവലിച്ചു കൊണ്ട് പോയി അകത്തെ മുറിയിലെ കട്ടിലിൽ വാശിയോടെ തള്ളിയിട്ട് ഭയത്തോടെ അലഞ്ഞു കുതറുന്ന പെൺ ശരീരത്തെ നോവിച്ചത്... കുട്ടികളായിരുന്നു ഇരുവരും...