ഗുരുത്വതരംഗങ്ങൾ കണ്ടെത്തിയ ലിഗോ സംഘത്തിലെ മലയാളി ഗവേഷകന് ഒരു ലക്ഷം ഡോളറിന്റെ (ഏകദേശം 64 ലക്ഷം രൂപ) രാജ്യാന്തര അംഗീകാരം. മലപ്പുറം മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി ഡോ. പി. അജിത് പരമേശ്വരനാണ് ഈ വലിയ അംഗീകാരം ലഭിച്ചത്. കനേഡിയൻ ഇൻസ്റ്റിറ്റ്യൂച്ച് ഫോര്‍ അഡ്വാൻസ്ഡ് റിസർച്ചിന്റെ ഗ്ലോബർ സ്കോളർ അംഗീകരമാണ് അജിതിനെ തേടിയെത്തിയത്.
ബെംഗളൂരു ഇന്റർനാഷണൽ സെന്റർഫോർ തിയറിറ്റിക്കൽ സയൻസിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് അജിത്. 15 പേർക്കാണ് പുരസ്കാരം. ഇതിൽ ഏക ഇന്ത്യക്കാരനും അജിത്താണ്.
ഗുരുത്വതരംഗം: മലപ്പുറത്തെ രണ്ടു ശാസ്ത്രപ്രതിഭകള്‍
ഗുരുത്വതരംഗങ്ങളുടെ സാന്നിധ്യം തെളിയിച്ച ശ്രദ്ധേയ കണ്ടുപിടിത്തത്തിൽ മലപ്പുറത്തിനു നക്ഷത്രശോഭ പകർന്നു ജില്ലക്കാരായ രണ്ടു ശാസ്ത്രപ്രതിഭകളുടെ പങ്കാളിത്തമുണ്ട്. മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി ഡോ. പി. അജിത്, പൂക്കോട്ടൂർ പള്ളിപ്പടിയിലെ സി. മുഹമ്മദ് സലീം എന്നിവരാണ് ഇന്ത്യയിലിരുന്നുകൊണ്ട് ഈ ചരിത്രനേട്ടത്തിന്റെ ഭാഗമായത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഭാഗമായാണ് ആൽബർട്ട് ഐൻസ്റ്റീൻ ഗുരുത്വ തരംഗം എന്ന ആശയം മുന്നോട്ടുവച്ചത്. കലിഫോർണിയയിലെ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ വേവ് ഒബ്സർവേറ്ററിയുടെ (ലിഗോ) നേതൃത്വത്തിൽ ഗുരുത്വ തരംഗവുമായി ബന്ധപ്പെട്ടു നടത്തിയ പരീക്ഷണത്തിൽ 15 രാജ്യങ്ങളിലെ ആയിരത്തോളംപേർ പങ്കാളികളായിരുന്നു.