ബദിയടുക്ക ∙ ‘അമ്മയില്ലെങ്കിൽ ഞാനില്ല.’ മനോജ് കൂട്ടുകാരോട് എന്നും പറഞ്ഞിരുന്നത് ഇതായിരുന്നു. നാടൊന്നാകെ നൊമ്പരം പടർത്തി മനോജ് കടന്നുപോകുമ്പോൾ തനിച്ചാകുന്നത് അമ്മ ലീലാവതി. ഭർത്താവും മറ്റു മക്കളും കൂട്ടിനുണ്ടെങ്കിലും ഈ അമ്മയും മകനും തമ്മിലുള്ള ഹൃദയബന്ധം പൂരിപ്പിക്കാൻ മറ്റാർക്കുമാവില്ലെന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും സാക്ഷ്യം. രോഗം മൂർച്ഛിച്ച അമ്മ മരിച്ചെന്ന് അവിടെ കൂടിയിരുന്നവരുടെ പെരുമാറ്റത്തിൽ നിന്നു തെറ്റിദ്ധരിച്ചാണ് മനോജ് ജീവിതം തന്നെ കൈവിട്ടുകളഞ്ഞത്.
ഇളയ പെങ്ങൾ മധുര ജനിച്ചതോടെയാണ് അമ്മ ലീലാവതിക്ക് തളർവാത ലക്ഷണങ്ങൾ തുടങ്ങുന്നത്. കട്ടിലിൽ ഒരേ കിടപ്പായി. അന്നു മനോജിന് ഒന്നരവയസ്സായിരുന്നു.കുഞ്ഞുപെങ്ങളുടെ പുഞ്ചിരിക്കുന്ന മുഖവും പരസഹായം തേടിയുള്ള അമ്മയുടെ ദൈന്യതയും കണ്ടാണ് മനോജ് വളർന്നത്. അതുകൊണ്ടുതന്നെ അവരുടെ മനസ്സിൽ അവർ ഇരുവരും ഏറ്റവും പ്രിയപ്പെട്ടവരായി. സ്കൂളും കൂട്ടുകെട്ടുകളുമൊക്കെ വന്നുചേർന്നപ്പോഴും അവന്റെ മനസ്സ് എപ്പോഴും അമ്മയുടെ കട്ടിലിനരികെ ഉണ്ടായിരുന്നു. അമ്മയെ കാണാതിരിക്കാനോ അമ്മയുടെ അരികത്തിരുന്ന് ആശ്വസിപ്പിക്കാതെയോ ഒരു ദിവസം പോലും അവൻ ഉറങ്ങാൻ പോയില്ല.
കഴിഞ്ഞ ദിവസം രാത്രി വിദ്യാഗിരിയിൽ കൂട്ടുകാർക്കൊപ്പം കളി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ചയാണ് അവനെ തളർത്തിയത്. രക്തസമ്മർദം കുറഞ്ഞ് അവയവങ്ങൾ നിശ്ചലമായ അവസ്ഥയിലായിരുന്നു അമ്മ. വീട്ടുകാരുടെ സങ്കടമുഖം കൂടി കണ്ടപ്പോൾ അവനു ലോകം തന്നെ നഷ്ടപ്പെടുന്നതായി തോന്നിയിരിക്കണം... വീടിന്റെ പിന്നിൽ, 150 മീറ്റർ മാത്രം അകലെയുള്ള മൊബൈൽ ടവർ ലക്ഷ്യമാക്കിയാണ് പോകുന്നതെന്ന് ആർക്കും തോന്നിയില്ല.
കഞ്ഞിവെള്ളം നൽകുകയും ഡോക്ടർ പരിശോധിക്കുകയും ചെയ്തതോടെ അമ്മ അപകടനില മറികടന്നു. ജീവിതത്തിലേക്ക് അവർ തിരിച്ചുവരുമ്പോൾ മകനു ജീവിതം തന്നെ നഷ്ടപ്പെട്ടുപോയി; അമ്മയെന്നല്ല, ആരും അറിയാതെ. അമ്മ ജീവിതം വീണ്ടെടുത്ത സന്തോഷം അറിയിക്കാനാവും ബന്ധുക്കൾ മനോജിനെ തേടിയിറങ്ങിയത്. കണ്ടത് ടവറിനു താഴെ വീണു ഗുരുതരമായി പരുക്കേറ്റ മനോജിനെ.
പത്താം ക്ലാസ് ജയിച്ച മനോജിന് വാണിനഗർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണിനു പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും ചേർന്നിരുന്നില്ല. വീട്ടിലെ സാഹചര്യങ്ങൾ അതിന് അനുവദിച്ചില്ല. കൂട്ടുകാർക്കൊപ്പം കബഡി കളിക്കുന്നതിലായിരുന്നു കമ്പം. രാത്രിവരെ കൂട്ടുകാരുമൊത്ത് കബഡി കളിക്കും. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അമ്മയെ ശുശ്രൂഷിക്കാൻ മൂത്ത ചേച്ചി കസ്തൂരി ഏഴിൽ പഠനം നിർത്തി.
കസ്തൂരിയുടെ വിവാഹം കഴിഞ്ഞതോടെ ഇളയ ചേച്ചി മമതയും ഏഴിൽ പഠനം നിർത്തിയപ്പോൾ ഹൈസ്കൂൾ അധ്യാപകരാണ് കൂട്ടിക്കൊണ്ടുപോയി തുടർ പഠനത്തിനു സഹായം ചെയ്തത്. രണ്ടുമണിയോടെ മൃതദേഹം വീട്ടിലെത്തിയപ്പോൾ എന്റെ മകന് എന്തുപറ്റി എന്നു മാത്രം ആ അമ്മ ചോദിച്ചു. ആർക്കും പറയാനാവില്ലല്ലോ അമ്മയുടെ ‘മനസ്സ്’ പോയെന്ന്... ആരും പറഞ്ഞില്ലെങ്കിലും അവർ അറിയുമായിരിക്കും, ഇനി മനോജ് ഇല്ലെന്ന്.
അമ്മ മരിച്ചെന്നു തെറ്റിദ്ധരിച്ച് മകൻ ടവറിൽ നിന്നു ചാടി മരിച്ചു