പാലോട്∙ ആറുമാസം ഗൾഫിലെ ഗാർഗിക പീഡനത്തിന്റെ നടുക്കുന്ന ഓർമകൾ പേറി പാലോട് ഇലവംകോണത്തു വീട്ടിൽ മഞ്ജുഷ നാട്ടിൽ തിരിച്ചെത്തി. അനവധി വീട്ടുജോലിക്കാർ മണലാരണ്യത്തിൽ അനുഭവിക്കുന്ന ദുരിതത്തിന്റെ ഉദാഹരണമായി സ്വയം വെളിപ്പെടുത്തിക്കൊണ്ട്. സ്വന്തമായി വീടുപോലുമില്ലാത്ത, മഞ്ജുഷ രണ്ടു പെൺകുട്ടികളുടെ ഭാവി ഓർത്താണു മാർച്ചിൽ സൗദി അറേബ്യയിൽ വീട്ടുജോലിക്കു യാത്രയായത്.
മഞ്ചുഷ പറയുന്നത്: ‘പോത്തൻക്കോട്ടെ ട്രാവൽ ഏജൻസി മുഖേനയായിരുന്നു യാത്ര.സൗദിയിലെ ഹൗസ് ഡ്രൈവർ ആയ മണിലാലാണു വീസ നൽകിയത്. വൃദ്ധദമ്പതികളെ നോക്കാനെന്നു പറഞ്ഞാണു കൊണ്ടുപോകുന്നത്. എന്നാൽ എഗ്രിമെന്റ് പേപ്പർ നൽകിയില്ല. വിശ്വസ്ഥനായതിനാൽ യാത്രയായി. എന്നാൽ അവിടെ ചെന്നപ്പോൾ വീടുമാറി. 32 അംഗങ്ങളുള്ള മൂന്നുനില കെട്ടിടത്തിലെ ഏക ജോലിക്കാരിയായിരുന്നു ഞാൻ. ഉറങ്ങാൻപോലും അനുവദിക്കാതെ 24 മണിക്കൂറും ജോലിയായിരുന്നു.
ഭക്ഷണംപോലും തരില്ല. പലതവണ വേസ്റ്റ് ബോകിസിൽ നിന്ന് ആഹാരം എടുത്തുകഴിച്ചിട്ടുണ്ട്. ഭക്ഷണം ഇല്ലാതായപ്പോൾ അൾസർ പിടിപെട്ടു. അസുഖത്തിനു ചികിൽസ നിഷേധിച്ചു. രാത്രി തളർന്നു വിശ്രമിച്ചാൽ ക്രൂര മർദനമായിരുന്നു. പീഡനം സഹിക്കാനാവാതെ വിവരങ്ങളെല്ലാം കാണിച്ചു പാലോട് എസ്ഐയ്ക്കു വാട്സാപ് സന്ദേശം അയച്ചു.
എന്നാൽ പിന്നീട് ഫോൺ വീട്ടുകാർ പിടിച്ചെടുത്തു. ഭക്ഷണമില്ലാതെയും രോഗത്തിന്റെ പിടിയിലും അവശയായി പിടിച്ചു നിൽക്കാനാവാതെ വീട്ടിൽനിന്നു ചാടി രക്ഷപ്പെടുന്നതിനിടെ പൊലീസ് പിടിച്ച് സൗദിയിലെ അഭയകേന്ദ്രത്തിൽ എത്തിച്ചു. അവിടെ കിടന്നു വീണ്ടും പൊലീസിനു സന്ദേശം അയച്ചു. തുടർന്ന് അവർ നോർക്ക വഴിയൊക്കെ ബന്ധപ്പെട്ട് നാട്ടിലെത്താൻ നല്ല ശ്രമം നടത്തി.
ഇതിനിടെ സമ്പത്ത് എംപിയുടെ ഇടപ്പെടലും ഉണ്ടായി. അങ്ങനെ ബുധനാഴ്ച പുലർച്ചെ നാട്ടിലെത്തി’. ആറുമാസത്തെ ഗൾഫ് ജീവിതത്തിൽ നിന്ന് ഇനിയും തന്റെ നടുക്കം മാറിയിട്ടില്ലെന്നു മഞ്ചുഷ പറയുന്നു. നാലുമാസത്തെ ശമ്പളം തരാനുണ്ട്. പാസ്പോർട്ടും സീൽ വച്ചു. സൗദി, ഇന്ത്യൻ എംബസികളിൽ പരാതി നൽകിയിട്ടുണ്ട്. ഒൻപതിനും മൂന്നിലുമാണു കുട്ടികൾ, ഭൂതകാലത്തിന്റെ നടുക്കം മാത്രമല്ല ചോദ്യചിഹ്നമായി ഭാവി ജീവിതവും മഞ്ജുഷയുടെ പേക്കിനാവാകുന്നു.
മഞ്ജുഷ
"ഉറങ്ങാൻപോലും അനുവദിക്കാതെ 24 മണിക്കൂറും ജോലിയായിരുന്നു. ഭക്ഷണംപോലും തരില്ല. പലതവണ വേസ്റ്റ് ബോക്സിൽ നിന്ന് ആഹാരം എടുത്തുകഴിച്ചിട്ടുണ്ട്. ഭക്ഷണം ഇല്ലാതായപ്പോൾ അൾസർ പിടിപെട്ടു.അസുഖത്തിനു ചികിൽസ നിഷേധിച്ചു."