കോടികളുടെ ഉടമയും രാജവംശത്തിന്റെ പിന്തുടര്‍ച്ചക്കാരിയുമായ വനിത ആറുമാസം ജീവിച്ചത് തെരുവില്‍ ചവറ്റുകൊട്ടയിലെ ഭക്ഷണം കഴിച്ച്. ആറു മാസം മുമ്പ് ബ്രിട്ടനില്‍ നിന്നു കാണാതായ അരിയാനെ ലാക്കെന്ന 51കാരിക്കാണ് ഈ ദുര്യോഗം. ഇറാനിലെ ഖാജാര്‍ രാജവംശത്തില്‍ പെട്ട വനിതയാണ് ഇവര്‍. ബ്രിട്ടനില്‍ സ്ഥിരതാമസക്കാരിയായ ഇവർ ഒരു സിനിമ നിർമാണ കമ്പനിയിലെ മാനേജറായി ജോലി ചെയുന്നതിനിടയിലാണ് പെട്ടെന്നു കാണാതായത്. മിലാനിലെ ഒരു തെരുവില്‍ ഓര്‍മ നഷ്ടപ്പെട്ട് അലഞ്ഞു നടക്കുന്ന നിലയിലായിരുന്നു അവരെ കണ്ടെത്തിയത്.
അരിയാനെയ്ക്ക് മിലാനിൽ സുഹൃത്തുക്കൾ ഉള്ളതിനാല്‍ അവരുടെ അടുത്ത് പോയിട്ടുണ്ടാകുമെന്നായിരുന്നു വീട്ടുകാർ കരുതിയത്. എന്നാൽ അരിയാനെ ആരുമായി ബന്ധപ്പെടാഞ്ഞത് ഇവരിൽ സംശയമുളവാക്കി. അങ്ങനെ തുടങ്ങിയ തിരച്ചിനൊടുവില്‍ ഒരു സ്വകാര്യ അന്വേഷണ ഏജന്‍സിയെ ഇവരെ കണ്ടെത്തനുള്ള ചുമതല ഏല്‍പിച്ചു. ഒടുവില്‍ കാണാതായി ആറു മാസത്തിനു ശേഷം തികച്ചും മോശമായ ജീവിത സാഹചര്യത്തില്‍ അവരെ കണ്ടെത്തുകയായിരുന്നു.
മിലാനിലെത്തിയ അരിയാനെ കള്ളമാരുടെ ആക്രമണത്തിനിരയായത്രെ. ആക്രമത്തിനിടയിൽ വീണ് പരുക്കേറ്റ അരിയാനെയുടെ തലയ്ക്ക് സാരമായി പരുക്കേറ്റു. അങ്ങനെയാണ് ഒാര്‍മ നഷ്ടപ്പെട്ടത്. തെരുവിൽ അലഞ്ഞ് തിരിഞ്ഞ അരിയാനെയ്ക്ക് നാട്ടുകാർ ഭക്ഷണം നൽകിയെങ്കിലും കഴിക്കാൻ അവർ തയ്യാറായില്ല. പകരം ചവറ്റുകൊട്ടയിൽ നിന്നു ലഭിച്ച ഭക്ഷണം കഴിച്ചാണ് അവർ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.