2016 സെപ്റ്റംബർ 29 നു പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യൻ പാരാകമാൻഡോകൾ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഇപ്പോഴും ചർച്ചയാണ്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളും പുസ്തകവും പുറത്തുവന്നു കഴിഞ്ഞു. ഇത്രയും രഹസ്യമായി പാക്ക് അതിർത്തിയിലെ ഭീകര ക്യാംപുകൾ എങ്ങനെ ആക്രമിക്കാൻ കഴിഞ്ഞു? എന്തുകൊണ്ട് പാക്കിസ്ഥാൻ സൈനികരോ, വ്യോമ സേനയോ ഈ ആക്രമണം അറിയാതെ പോയി? എല്ലാം ഇന്ത്യയുടെ സാങ്കേതിക സംവിധാനങ്ങളുടെ ശക്തി തന്നെയായിരുന്നു.
ഇന്ത്യയുടെ പ്രതിരോധ ശാസ്ത്ര സ്ഥാപനം ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത അത്യാധുനിക ടെക്നോളജികളാണ് അന്ന് സേനയെ സഹായിച്ചത്. ടെക്നോളജിയുടെ പിൻബലം ഇല്ലെങ്കില്‍ ഇത്രയും തന്ത്രപരമായി പാക്ക് ഭീകര ക്യാംപുകള്‍ ആക്രമിച്ച് മടങ്ങാൻ ഇന്ത്യൻ കമാൻഡോകൾക്ക് സാധിക്കുമായിരുന്നില്ല.
ആക്രമണത്തിനു മുൻപ് പാക്കിസ്ഥാനെ ഇരുട്ടിലാക്കുന്ന നീക്കമാണ് ഇന്ത്യ നടത്തിയതെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തലുകൾ വന്നിരുന്നു. പാക്കിസ്ഥാന്റെ ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ആദ്യം തന്നെ ഇന്ത്യൻ സേന തകർത്തിരുന്നു. ഇന്ത്യൻ സേനയും ഡിആർഡിഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത സംയുക്ത എന്ന ഇലക്ട്രോണിക് വാർഫെയർ സിസ്റ്റമാണ് സർജിക്കിൽ സ്ട്രൈക്കിലും ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.
മൂന്നു കാര്യങ്ങൾക്കാണ് സംയുക്ത ഉപയോഗിക്കുന്നത്. 1. ഇന്ത്യൻ സേനയുടെ ആശയവിനിമയം, 2. ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാൻ, 3. ശത്രുക്കളുടെ റഡാർ ഉൾപ്പടെയുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ തകർക്കാൻ. ഇതൊരു സോഫ്റ്റ്‌വെയർ സംവിധാനമാണ്. 1.5 MHz 40 GHz ആണ് ഈ ഇലക്ട്രോണിക് വാർഫെയർ സിസ്റ്റത്തിന്റെ ഫ്രീക്വൻസി.
ലോ, മീഡിയം, ഹൈ ബാൻഡ് ഫ്രീക്വൻസികളിലും ഇത് പ്രവർത്തിക്കും. ശത്രുക്കളുടെ ഭാഗത്തു നിന്നുള്ള ഏതൊരു ഇലക്ട്രോണിക് തരംഗവും ഈ സംവിധാനം പിടിച്ചെടുക്കും. സർജിക്കിൽ സ്ട്രൈക്കിന് മുൻപ് പാക്കിസ്ഥാന്റെ അതിർത്തിയിലെ റഡാറുകള്‍ എല്ലാം ജാം ചെയ്തിരുന്നു. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. വാഹനങ്ങളിൽ ഘടിപ്പിക്കാവുന്നതാണ് ഈ സംവിധാനം. നിലവിൽ സേനയുടെ കൈവശമുള്ള 145 സംയുക്ത സിസ്റ്റങ്ങൾ ഉപയോഗിച്ച് അതിർത്തി സുരക്ഷ ശക്തമാക്കാനും സാധിക്കും.
ഇതിനു പുറമെ അത്യാധുനിക സംവിധാനങ്ങളുടെ സഹയാത്തോടെ മിന്നലാക്രമണ ദൗത്യത്തിന്റെ ദൃശ്യങ്ങളെല്ലാം പകർത്തിയിരുന്നു എന്നാണ് ലഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡ വെളിപ്പെടുത്തിയിരിക്കുന്നത്. മിന്നലാക്രമണം തൽസമയം കണ്ടിരുന്നുവെന്നാണ് ഹൂഡി പറഞ്ഞച്. എന്താണു അവിടെ സംഭവിച്ചതെന്നു വെളിപ്പെടുത്താനാകില്ല. ആക്രമണത്തിന്റെ മുഴുവൻ വിവരങ്ങളും അപ്പോൾ ലഭിച്ചിരുന്നില്ലെങ്കിലും ആക്രമണരീതികൾ വ്യക്തമായിരുന്നു. ഇരുട്ടിന്റെ മറവിൽ ഏതൊക്കെ സൈനികർ തമ്മിലാണ് ഏറ്റുമുട്ടൽ നടത്തിയതെന്നും വ്യക്തമായിരുന്നില്ല. തങ്ങളുടെ പദ്ധതിക്കനുസരിച്ചുതന്നെയാണോ നടപ്പാക്കലെന്നു അറിയുന്നതിനായിരുന്നു വിഡിയോ പകർത്തിയിരുന്നതെന്നും ലഫ്റ്റനന്റ് ജനറൽ ഹൂഡ പറഞ്ഞു.