കല്ലറ∙ വീട്ടമ്മയുടെ കഴുത്തിൽ നിന്നു പൊട്ടിച്ചെടുത്തതു മുക്കുപണ്ടമാണെന്നറിയാതെ കള്ളനായ വിൽപനക്കാരൻ സാരിയുടെ കെട്ട് ഉപേക്ഷിച്ചു നിലം തൊടാതെ ഓടി സ്ഥലം വിട്ടു. ഒരു സാരി വാങ്ങാൻ വിൽപനക്കാരനെ വീട്ടിൽ വിളിച്ചു കയറ്റിയ വീട്ടമ്മയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയത് 25 സാരി.
തൽക്കാലം പൊലീസിൽ പരാതിപ്പെടേണ്ടെന്നാണു കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം രാവിലെയാണ് ഇതരസംസ്ഥാനക്കാരനായ സാരി വിൽപനക്കാരൻ കല്ലറയിലെ വീട്ടിലെത്തിയത്.
ഉമ്മറത്ത് കെട്ടഴിച്ചു സാരികൾ നിരത്തി കാണിച്ചു കൊടുത്തു. വീട്ടമ്മ സാരി തിരയുമ്പോൾ വിൽപ്പനക്കാരന്റെ കണ്ണ് വീട്ടമ്മയുടെ വലിയ മാലയിലായിരുന്നു. ഞൊടിയിടയിൽ സാരി വിൽപനക്കാരൻ വീട്ടമ്മയുടെ മാലയും പൊട്ടിച്ച് സാരിക്കെട്ട് ഉപേക്ഷിച്ച് ഓടി. വീട്ടമ്മ നിലവിളിക്കാനോ പൊലീസിൽ പരാതി നൽകാനോ മിനക്കെട്ടില്ല.
കാരണം കള്ളൻ കൊണ്ടുപോയതു മുക്കുപണ്ടമാണ്. വാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ പാങ്ങോട് പൊലീസ് പരാതിയില്ലെങ്കിലും അന്വേഷണം തുടങ്ങി.