ദുബായിൽ സിംഗിൾ എഞ്ചിൻ വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഇന്ത്യൻ ബാലൻ. ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂള്‍ വിദ്യാർഥിയായ മൻസൂർ അനിസാണ് കനേഡിയൻ ഏവിയേഷൻ അക്കാദമിയുടെ സർട്ടിഫിക്കറ്റ് നേടിയത്. പത്ത് മിനുട്ട് നേരമാണ് മന്‍സൂർ ഒറ്റയ്ക്ക് സിംഗിള്‍ എഞ്ചിൻ വിമാനം പറത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
സെസ്ന 152 മോഡലിലുള്ള വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. സ്റ്റുഡന്റ് പൈലറ്റ് പെര്‍മിറ്റുള്ള ഇയാൾ ഇതോടൊപ്പം കനേഡിയയുടെ റേഡിയോ കമ്യൂണിക്കേഷൻ ടെസ്റ്റും പാസായിട്ടുണ്ട്. 96 ശതമാനം മാർക്കും നേടിയാണ് ഈ നേട്ടം മൻസൂർ സ്വന്തമാക്കിയത്. ഏറ്റവും കുറച്ച് സമയത്തെ പരിശീലനത്തിൽ വിമാനം വിജയകരമായി പറത്തിയ പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡും താൻ സ്വന്തമാക്കിയതായും മന്‍സുർ അവകാശപ്പെട്ടു.
25 മണിക്കൂർ മാത്രമെടുത്തുള്ള പരിശീലനത്തിന് ശേഷമാണ് മൻസൂർ അനീസ് വിമാനം പറത്തിയത്. കാനഡയിലെ നിയമമനുസരിച്ച് 14 വയസുമുതലുള്ളവർക്ക് വിമാനം പറത്തുന്നതിന് അനുമതിയുണ്ട്. ഇന്ത്യയിൽ അത് പതിനെട്ട് വയസാണ്. ഷാർജയിൽ സിവിൽ ഏജിനിയർ ആയ അലി അസ്ഗർ അനിസിന്റെയും അധ്യാപികയായ മുനീറയുടെയും മകനാണ് മൻസൂർ. ജെറ്റ് എയർവെയ്സിൽ പൈലറ്റായ അമ്മാവനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വിമാനം പറത്തൽ മേഖലയിലേക്ക് മൻസൂർ അനീസ് എത്തുന്നത്.