ചതിയുടെയും വഞ്ചനയുടെയും കഥകളായിരിക്കും അധികം കേൾക്കുന്നതും വായിക്കപ്പെടുന്നതും. പണത്തിനുവേണ്ടി നടത്തുന്ന ഉപജാപങ്ങളും അഴിമതികളും തെറ്റു മറച്ചുവയ്ക്കാൻവേണ്ടി നടത്തുന്ന ശ്രമങ്ങളും. പക്ഷേ, തിൻമ വിരാജിക്കുന്ന ലോകത്തുതന്നെ സത്യസന്ധതയുടെ സ്ഫുരണങ്ങളുമുണ്ടെന്നു തെളിയിക്കുന്നു വിശാൽ ഉപാധ്യായ് എന്ന പതിനഞ്ചുകാരൻ.
11–ാം ക്ലാസ് വിദ്യാർഥിയാണ് വിശാൽ. താമസം സൂറത്തിൽ. കഴിഞ്ഞദിവസം കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ വില കൂടിയ വജ്രങ്ങൾ അടങ്ങിയ ഒരു പാക്കറ്റ് വിശാലിനു ലഭിച്ചു. പന്ത് എടുക്കാൻ ഓടുമ്പോൾ ഒരു ഇരുചക്രവാഹനത്തിനു സമീപത്തുനിന്നാണ് പാക്കറ്റ് വിശാലിനു കിട്ടിയത്. ആരോടും പറയാതെ വിശാൽ പാക്കറ്റ് കയ്യിലെടുത്തു. വീട്ടിൽകൊണ്ടുപോയി. അച്ഛനമ്മമാരോടുപോലും സംഭവത്തെക്കുറിച്ചു പറഞ്ഞില്ല. വജ്രം സ്വന്തമാക്കാനായിരുന്നില്ല വിശാലിന്റെ ശ്രമം. പാക്കറ്റിന്റെ ഉടമയെ കണ്ടുപിടിക്കാൻ ശ്രമങ്ങൾ തുടങ്ങി അവൻ. മൂന്നു ദിവസത്തിനകം വജ്രങ്ങളുടെ യഥാർഥ ഉടമയെ വിശാൽ കണ്ടെത്തി പാക്കറ്റ് മടക്കി.
ലോകത്ത് സത്യസന്ധരായ ആളുകൾ ഉണ്ടെന്നു വിശ്വസിക്കിൻ പ്രേരിപ്പിക്കുന്ന സംഭവം ഇങ്ങനെ: '' ഞാൻ പാക്കറ്റുമായി വീട്ടിലെത്തി. ആരും അറിഞ്ഞില്ല. ഉടമയെ കണ്ടെത്തി പാക്കറ്റ് തിരിച്ചുകൊടുക്കാനുള്ള ശ്രമവും തുടങ്ങി. മൂന്നാം ദിവസം വജ്രത്തിന്റെ ഉടമയെ ഞാൻ കണ്ടെത്തി. പാക്കറ്റ് അന്വേഷിച്ച് എത്തിയതായിരുന്നു അദ്ദേഹം. സംഭാഷണം ശ്രദ്ധിച്ച ഞാൻ അദ്ദേഹത്തെ സമീപിച്ചു. പാക്കറ്റ് എന്റെ കയ്യിലുണ്ടെന്ന് അറിയിച്ചു''. വിശാൽ പറയുന്നു.
അമ്മ നൽകിയ ഒരു അമ്പതുരൂപാ നോട്ട് ഒരിക്കൽ എന്റെ കയ്യിൽനിന്നു നഷ്ടപ്പെട്ടിരുന്നു. അന്നെനിക്കു ഭക്ഷണം കഴിക്കാൻപോലും കഴിഞ്ഞില്ല. വജ്രം നഷ്ടപ്പെട്ട മനുഷ്യൻ അനുഭവിച്ചിരിക്കാൻ ഇടയുള്ള വേദനയും സങ്കടവും ഞാൻ സങ്കൽപിച്ചുനോക്കി. അതെനിക്കു മനസ്സിലാക്കാൻ ആവുമായിരുന്നു. നല്ല ആളുകൾക്ക് നല്ല ഫലങ്ങളും ലഭിക്കുന്നു.
അസാധാരണമായ സത്യസന്ധത പ്രദർശിപ്പിച്ച വിശാലിനു സത്യസന്ധതയ്ക്കു പ്രതിഫലമായി ലഭിച്ചതു 30,000 രൂപ. വജ്രപാക്കറ്റ് തിരിച്ചുനൽകിയ വിശാലിനോടു ഞാൻ കടപ്പെട്ടിരിക്കുന്നു. വജ്രം നഷ്ടപ്പെട്ടിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ തകർന്നേനേം. സ്വന്തം വീടു വിറ്റു പണം കണ്ടെത്തേണ്ടിവന്നേനം.
ആ അപമാനത്തിൽനിന്ന് എന്നെ രക്ഷിച്ചതു വിശാലാണ്.വജ്രപാക്കറ്റിന്റെ ഉടമ പറയുന്നു. സൂറത്ത് ഡയമണ്ട് അസോസിയേഷന്റെ വകയായി മറ്റൊരു 11,000 രൂപയും വിശാലിനു ലഭിച്ചു. പ്രതിഫലമായി ലഭിച്ച തുകകൊണ്ട് എന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ വിശാലിന്റെ മറുപടി:
''പണം പഠനത്തിനുവേണ്ടി ഉപയോഗിക്കും.ഒരിക്കൽ വലിയൊരാളാകാൻ ഞാൻ ആഗ്രഹിക്കുന്നു.അച്ഛനെയും അമ്മയേയും സംരക്ഷിക്കണം'' വിശാലിന്റെ അച്ഛൻ കാവൽക്കാരനായി ജോലിചെയ്യുന്നു. മാസം 8,000 രൂപ മാത്രമാണു ശമ്പളം. സത്യത്തിന്റെ വഴിയിലൂടെ നടക്കുന്ന മകൻ വലിയൊരാളാകുന്നതു കാണാൻ കാത്തിരിക്കുകയാണ് അവന്റെ കുടുംബം. സത്യസന്ധത വിശാലിനു വഴി കാണിക്കട്ടെ !