ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തുന്നുവെന്ന സംശയത്തെ തുടർന്ന് ചൈനീസ് കമ്പനികൾ ഉൾപ്പെടെയുള്ള 30 മൊബൈൽ ഫോൺ കമ്പനികൾക്ക് കേന്ദ്രസർക്കാർ നോട്ടിസ് അയച്ചിരുന്നു. ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, ഷവോമി, ജിയോണി എന്നിവയുൾപ്പെടെ 30 കമ്പനികൾക്കാണ് ഇന്ത്യൻ സർക്കാർ നോട്ടിസ് അയച്ചത്. എന്നാൽ ഇത് സംബന്ധിച്ച് മിക്ക സ്മാർട്ട്ഫോണ്‍ കമ്പനികളും പ്രതികരിക്കാൻ തയാറായില്ല.
എന്നാൽ ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിൽപനയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഓപ്പോ ഇത് സംബന്ധിച്ച് പ്രതികരിച്ചു. ആദ്യമായി പ്രതികരിച്ച് ചൈനീസ് കമ്പനിയും ഓപ്പോ തന്നെ. എന്നാൽ മറ്റു കമ്പനികളൊന്നും പ്രതികരിച്ചിട്ടില്ല. ഓപ്പോയുടെ ഇന്ത്യൻ ഉപഭോക്താക്കളുടെ ഡേറ്റകളെല്ലാം സുരക്ഷിതമാണെന്ന് കമ്പനി വക്താവ് ഔദ്യേഗികമായി അറിയിച്ചു.
ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചാണ് ഓപ്പോ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് ഡേറ്റ ഉപയോഗിക്കുന്നത്. സിംഗപ്പൂരിലാണ് ഓപ്പോയുടെ സെർവറുകൾ സ്ഥാപിച്ചിരിക്കുന്നത്. സെർവറുകൾ പൂർണ സുരക്ഷിതമാണെന്നും ഓപ്പോ വക്താവ് അറിയിച്ചു. എന്നാൽ മറ്റു കമ്പനികളുടെ സെർവറുകൾ എവിടെയാണെന്നത് സംബന്ധിച്ച് ആർക്കും വ്യക്തതയില്ല. മിക്ക സെര്‍വറുകളും ചൈനയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും സൂചനയുണ്ട്.
ഉപഭോക്താക്കൾ സ്മാർട്ട് ഫോണിൽ സൂക്ഷിക്കുന്ന സന്ദേശങ്ങളും മറ്റു വ്യക്തികളുടെ മൊബൈൽ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങളും ചൈനീസ് കമ്പനികൾ ചോർത്തുന്നതായാണ് സംശയം. ചൈനീസ് കമ്പനികൾക്കു പുറമെ ആപ്പിൾ, സാംസങ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾക്കും മൈക്രോമാക്സ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്ന.
നോട്ടിസിനു മറുപടി നൽകാൻ കമ്പനികൾക്ക് ഓഗസ്റ്റ് 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം ഇക്കാര്യത്തിൽ അധികൃതർ പരിശോധന നടത്തും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പിഴ ശിക്ഷ ഉൾപ്പെടയുള്ള നടപടികൾ ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.