പ്രേതകഥകളെക്കുറിച്ച് ആവോളം കേട്ടിട്ടുള്ള കുട്ടിക്കാലങ്ങളിലൂെട കടന്നു പോയവരാണ് നാം ഏറെയും. സത്യമാണെങ്കിലും മിഥ്യയാണെങ്കിലും ഇരുട്ടുനിറഞ്ഞ ആ രാത്രിയിൽ വന്നു പേടിപ്പെടുത്തുന്ന അദൃശ്യശക്തികളെക്കുറിച്ചുള്ള കഥകൾ കേള്‍ക്കാൻ ഇഷ്ടമില്ലാത്തവരും കുറവാണ്. അതുകൊണ്ടുതന്നെയാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രേതങ്ങളെ ചുറ്റിപ്പറ്റിയുള്ള സിനിമകൾ വൻഹിറ്റുകളാകുന്നതും. ഹോളിവുഡ് സിനിമകളിലെ പ്രേതങ്ങളിൽ ഏറെയും പാവക്കുട്ടികളെ കേന്ദ്രീകരിച്ചുള്ളവയാണ്.
ഇപ്പോഴിതാ യഥാർഥ ജീവിതത്തിലും ഒരു പാവക്കുട്ടിയുടെ അദൃശ്യമായ ഇടപെടൽ മൂലം ജീവിതത്തിലെ സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുകയാണ് ഒരു യുവാവിന്. പാരാനോർമൽ ആക്റ്റിവിറ്റികളുടെ അന്വേഷകൻ കൂടിയായ ലീ സ്റ്റിയർ എന്ന യുവാവു തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച ആ കഥ കേട്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ് സമൂഹമാധ്യമവും. ഒടുവിൽ ഇറങ്ങിയ അനബെല്ല എന്ന ഹോളിവുഡ് ചിത്രത്തിലെ പാവക്കുട്ടിയെ ഓർത്തു പേടിക്കണോ അതോ ലീയുടെ ഈ പുതിയ പാവക്കുട്ടിയെ ഓർത്തു പേടിക്കണോ എന്ന കൺഫ്യൂഷനിലാണ് സോഷ്യൽമീഡിയയിലെ ഒരുകൂട്ടം ഇപ്പോൾ.
ഏതാണ്ട് ജൂനിയർ മാൻഡ്രേക്ക് സിനിമയിലെ കഥ പോലെ തന്നെയാണ് ഇവിടുത്തെ സംഭവവികാസങ്ങളും. ചിത്രത്തിൽ മാന്‍ഡ്രേക്കിനെ വീട്ടിൽ വെക്കുന്നവർക്കെല്ലാം പ്രശ്നങ്ങളാണ്, ഒടുവിൽ അതിനെ കയ്യൊഴിയാൻ ശ്രമിക്കുന്നതാണ് കാണുന്നതെങ്കിൽ ദേ ഇവിടെ ഇംഗ്ലണ്ട് സ്വദേശിയായ ലീ സ്റ്റിയറും നേരിടുന്നത് സമാനമായ അവസ്ഥയാണ്. ഒന്നും രണ്ടുമല്ല എഴുപത്തിയൊന്നായിരം രൂപ മുടക്കി ഇബേയിലൂടെ ലീ വാങ്ങിയ പാവക്കുട്ടിയാണ് പ്രശ്നക്കാരിയായതത്രേ. വീട്ടിൽ തുടർച്ചയായി അസാധാരണമായ ചില കാര്യങ്ങൾ കണ്ടെത്തിയത് പാവയുടെ സാന്നിധ്യം ഉള്ളതിനാലാണെന്നും അതിനാൽ അതിനെ വിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് മുൻ ഉടമസ്ഥ ഇബേയിൽ നൽകിയ പരസ്യം ലീയെ ആകർഷിക്കുകയായിരുന്നു.
ഒറ്റനോട്ടത്തില്‍ യാതൊരു പ്രശ്നങ്ങളുമില്ലാത്ത വധുവിനെപ്പോലെ സുന്ദരിയായ ഒരു പാവക്കുട്ടിയാണിത്. ഡെബ്ബി എന്നു പേരുള്ള യുവതിയാണ് ആദ്യം ഈ പാവയെ സ്വന്തമാക്കിയിരുന്നത്. അവൾ അതിന് സമാന്ത എന്നു പേരിടുകയും ചെയ്തു. പക്ഷേ സമാന്തയെ വീട്ടിൽ കൊണ്ടുവന്ന് അധികനാൾ കഴിയും മുമ്പേ അതു പ്രശ്നങ്ങൾ സൃഷ്ടിച്ചു തുടങ്ങിയെന്നാണ് ഡെബ്ബി പറയുന്നത്.