ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ വംശീയാധിക്ഷേപത്തിനിരയായ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണയുമായി നായകൻ വിരാട് കോലി രംഗത്ത്. ട്വീറ്ററിലൂടെയാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയുടെ മത്സരത്തില്‍ ഇത്തരം സംഭവവികാസങ്ങള്‍ നടന്നതില്‍ സങ്കടമുണ്ടെന്നും കോലി പറഞ്ഞു. 'വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ല. മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പലതവണ ഇത് നേരിടേണ്ടി വന്നു. ബൗണ്ടറി ലൈനില്‍ നില്‍ക്കുന്ന താരങ്ങള്‍ക്ക് നേരെ മോശമായി സംസാരിക്കുന്നത് തെമ്മാടിത്തരമാണ്.. ഇത്തരം കാര്യങ്ങള്‍ ഗ്രൗണ്ടില്‍ നടക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു'– കോലി വ്യക്തമാക്കി.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ രണ്ട് തവണയാണ് വംശീയാധിക്ഷേപ സംഭവങ്ങളുണ്ടായത്. മൂന്നാംദിനം പേസര്‍മാരായ മുഹമ്മദ് സിറാജും ജസ്‌പ്രീത് ബുമ്രയും വംശീയാധിക്ഷേപം നേരിട്ടതാണ് ആദ്യ സംഭവം. ഇന്ന് നാലാം ദിനവും സിറാജിന് നേര്‍ക്ക് കാണികളില്‍ ചിലരുടെ അധിക്ഷേപങ്ങളുണ്ടായി. ഇന്ത്യന്‍ താരങ്ങളുടെ പരാതിയെ തുടര്‍ന്ന് ആറ് കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി.