ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ളാസ്റ്റേഴ്സിന് നിർണായക ദിനങ്ങളാണിനി. അകത്തേക്കോ പുറത്തേക്കോ എന്നു പറയാനാകാത്ത സ്ഥിതിയാണിപ്പോൾ. ഇതിനിടയിലാണ് പുതിയൊരു വിവാദം ഉയർന്നു വന്നത്.
ഗുവഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റിഡിനെതിരായ മത്സരമാണ് വിവാദമായിരിക്കുന്നത്.റഫറിയിങ്ങിനെതിരെ പരാതിയുമായി നോർത്ത് ഈസ്റ്റ് ടീം രംഗത്തെത്തിയിരിക്കുകയാണ്. മത്സരത്തിനിടെ താരങ്ങൾ തമ്മിൽ ഉന്തും തള്ളും നടന്നിരുന്നു. ഇതിനിടെ നോർത്ത് ഈസ്റ്റ് മുഖ്യ പരിശീലകൻ അവ്റം ഗ്രാൻ ഗ്രൗണ്ടിലിറങ്ങിയ കുറ്റത്തിന് റഫറി പുറത്താക്കിയിരുന്നു. ഈ നടപടിയാണ് നോർത്ത് ഈസ്റ്റിനെ പ്രകോപിപ്പിച്ചത്. സംഭവം ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിരിക്കുകയാണ് ടീം
ഈ മാസം പത്തിന് ഡൽഹിയ്ക്കെതിരേയും 17 ന് ബ്ളാസ്റ്റേഴ്സിനെതിരേയും നടന്ന നോർത്ത ഈസ്റ്റിന്റെ രണ്ടു കളികളും നിയന്ത്രിച്ച് ഈ റഫറിയാണെന്നും നോർത്ത് ഈസ്റ്റ് നൽകിയ പരാതിയിൽ പറയുന്നു. റഫറിമാരുടെ പ്രകടനവുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ക്ലബ്ബുകള്‍ക്ക് അവസരം നല്‍കണമെന്നും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നല്‍കിയ പരാതിയില്‍ പറയുന്നു. ഐഎസ്എല്ലിൽ തുടക്കം മുതൽക്കേ റഫറിയിങ്ങിനെതിരെ ചില ടീമുകൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.