ഭിക്ഷ യാചിച്ചു നടന്ന ഒരു ബാലന് റയല്‍മഡ്രിഡില്‍ പരിശീലനത്തിന് അവസരം. കൊല്ലത്തെ ഓച്ചിറയുടെ തെരുവിൽ നിന്ന് ഫുട്ബോളിന്റെ ഹൃദയമായ സ്പെയിനിലേയ്ക്ക് പറക്കാനൊരുങ്ങുകയാണ് കൊച്ചു ഫുട്ബോള്‍ താരം മണികണ്ഠൻ. ഭിക്ഷാടനത്തില്‍ നിന്ന് കൊല്ലം ചിൽഡ്രൻസ് ഹോമിലെത്തിയ മണികണ്ഠന് റയല്‍ മഡ്രിഡിനൊപ്പം ഒരു മാസത്തെ പരിശീലനത്തിനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഐ ലീഗ് ജൂനിയര്‍ തലത്തില്‍ ചെന്നൈ ഫുട്ബോൾ പ്ലസ് സോക്കർ അക്കാദമിയിലെ മികവാണ് മണികണ്ഠന് സാന്റിയാഗോ ബെര്‍ണബ്യൂവിലേക്കുള്ള ടിക്കറ്റ് നല്‍കിയത്.
മണികണ്ഠന്‍ ബൂട്ട് കെട്ടുന്നത് നാളത്തെ ഇന്ത്യന്‍ ഫുട്ബോളിന്റെയും ലോക ഫുട്ബോളിന്റെ സുവര്‍ണ നേട്ടങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്. ഒരുപക്ഷെ നമ്മുടെ ഫുട്ബോള്‍ വരുംകാലത്ത് അറിയപ്പെടുന്നത് ഈ കളിക്കാരനിലൂടെയാവും. ഏഴ് വർഷം മുൻപ് ഓച്ചിറ ക്ഷേത്ര പരിസരത്ത് ഭിക്ഷാടനത്തിനിടെയാണ് മണികണ്ഠനേയും സഹോദരിയേയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ആരെന്ന് അറിയാതെ ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്നു.
ഫുട്ബോളിലെ താല്പര്യം കണ്ടാണ് പരിശീലനം നല്‍കിയത്. പിന്നീട് മണികണ്ഠന്‍ ഫുട്ബോളില്‍ സ്പ്നങ്ങള്‍ കണ്ടു തുടങ്ങി. ചെന്നൈ പ്രഫഷണല്‍ ഫുട്ബോള്‍ പ്ലസ് അക്കാദമിയിലൂടെ കുട്ടികളുടെ വിഭാഗത്തില്‍ ഐ ലീഗിന്റെ ക്യാംപിലെത്തി. മണികണ്ഠന്റെ കഴിവ് തിരിച്ചറിഞ്ഞ അവിടുത്തെ വിദേശ പരിശീലകരാണ് റയല്‍മഡ്രിഡിന്റെ ഒരു മാസത്തെ പരിശീലനത്തിന് അവസരം ഒരുക്കിയത്.
സ്റ്റോപ്പര്‍ പൊസിഷനില്‍ കളിക്കുന്ന മണികണ്ഠന് ഇന്ത്യന്‍ കുപ്പായമണിയാനും ലോകത്തിലെ വലിയ ക്ലബുകളില്‍ കളിക്കാനുമാണ് മോഹം. റയല്‍ മാഡ്രിഡിലെ പരിശീലനം കഴിവുകളെ മിനുക്കിയെടുക്കുമെന്നാണ് ആ ഒന്‍പതാം ക്ലാസുകാരന്റെ പ്രതീക്ഷ. പരിശീലനം റയല്‍മഡ്രിഡിന്റെ കീഴിലാണെങ്കിലും ബാഴ്സയുടെ മെസിയാണ് മണികണ്ഠന്റെ ഇഷ്ടതാരം. തെരുവുകളില്‍ അലഞ്ഞ ജീവിതത്തില്‍ നിന്ന് കാല്‍പന്തുകളിയുടെ വലിയ സ്വപ്നങ്ങളിലേക്ക് പോകാന്‍ കുട്ടിതാരം പരിശീലിച്ചുകഴിഞ്ഞു.