ഒാസ്ട്രേലിയ ഇംഗ്ലണ്ട് ആഷസ് പരമ്പരയിൽ കഴിഞ്ഞ ദിവസം ഒരു ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. സില്ലിപോയന്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റാണ് ഹെൽമറ്റ് ധരിച്ചത് മൂലം വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബ്രിസ്ബേൻ ടെസ്റ്റിന്റെ ആദ്യദിനം ഓസ്ട്രേലിയൻ പേസ് ബോളർ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ േഡവിഡ് മലാൻ അടിച്ച പുൾഷോട്ട് സില്ലിപോയന്റിൽ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ മുഖത്തിനു നേർക്ക് വന്നത്. ഒഴിഞ്ഞു മാറാൻപോലുമാകുന്നതിന് മുൻപ് പന്ത് ഹെൽമറ്റിന്റെ ഗ്രില്ലിൽ ശക്തിയായി കൊള്ളുകയായിരുന്നു.
ഹെൽമറ്റ് ധരിച്ചു ഫീൽഡിങ്ങിന് നിന്നതിനാൽ പരുക്ക് പറ്റാതെ രക്ഷപെടുകയായിരുന്നു ബാന്‍ക്രോഫ്റ്റ്. തുടർന്നും ഓസീസ് താരം ഫീൽഡിൽ തുടർന്നു. ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ അരങ്ങേറ്റ മൽസരത്തിലാണ് സംഭവം. 1993ന് ശേഷം ആദ്യമായാണ് ആഷസ് പരമ്പരയിൽ ഒരു ഓപ്പണിങ് ബാറ്റ്സ്മാൻ ഓസ്ട്രേലിയ്ക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. ബാറ്റിങ്ങിൽ ബാന്‍ക്രോഫ്റ്റ് ടീമിനെ നിരാശപ്പെടുത്തി. 19 പന്തിൽ അഞ്ച് റൺസ് മാത്രമായിരുന്നു സമ്പാദ്യം.