അണ്ടർ 17 ലോകകപ്പിനുള്ള സ്പെയിൻ ടീം കൊച്ചിയിലെത്തി. പുലർച്ചെ 3.18ന് എത്തിഹാദ് എയർവേയ്സ് വിമാനത്തിൽ ആണ് ടീം നെടുമ്പാശേരിയിലിറങ്ങിയത്. ലോകകപ്പിന് കൊച്ചിയിൽ എത്തുന്ന ആദ്യ ടീമാണ് സ്പെയിൻ. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് അബുദാബി വഴി 14 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ആണ് ടീം പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. ഫിഫ ഒഫിഷ്യൽസും അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചേർന്ന് സ്പെയിൻ ടീമിനെ സ്വീകരിച്ചു.
തുടർന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയോടെ താരങ്ങളെ ടീം താമസിക്കുന്ന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിച്ചു. ദീർഘ യാത്രയുടെ ക്ഷീണം ഉള്ളതിനാൽ വിശ്രമത്തിനു ശേഷം മാത്രമായിരിക്കും ടീം പരിശീലനത്തിന് ഇറങ്ങുക. ഗ്രൂപ്പ് ഡിയിൽ കരുത്തരായ ബ്രസീലിനും നൈജറിനും ഉത്തരകൊറിയക്കും ഒപ്പമാണ് സ്പെയിൻ. ഗ്രൂപ്പിലെ മറ്റ് ടീമുകളും ഉച്ചയോടെ കൊച്ചിയിലെത്തും. ഈ മാസം ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം. സ്പെയിനും ബ്രസീലും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു.