കല്യാണം കഴിഞ്ഞാൽ നന്നാവുമെന്നു പറയുന്നത് വെറുതെയല്ല! വിവാഹപ്പിറ്റേന്ന് മൽസരത്തിനിറങ്ങിയ ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയയ്ക്ക് ഭാഗ്യം കൊണ്ടുവന്നത് നവവധു നെതാലി ധക്‌ഷിണിയാണ്. കല്യാണം കഴിഞ്ഞ് നിമിഷങ്ങൾക്കകം ടീം ക്യാപിലേക്ക് പുറപ്പെട്ട നവവരനാണ് ആറു വിക്കറ്റുമായി വ്യാഴാഴ്ച ഇന്ത്യൻ മധ്യനിരയുടെ നടുവൊടിച്ചത്. അവസാനത്തെ 21 പന്തുകളിൽ നിന്ന് ആറു വിക്കറ്റു നേടിയപ്പോൾ വിട്ടുകൊടുത്തത് 11 റൺസ് മാത്രം. അപ്രതീക്ഷിതമായ ബോളിങ് പ്രഹരത്തിനു മുൻപിൽ മുട്ടിടിച്ച ഇന്ത്യയെ ധോണിയുടെയും(45) ഭുവനേശ്വറിന്റെയും(53) ചെറുത്തുനിൽപ് മൽസരത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. എട്ടാം വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിൽ മൂന്നു വിക്കറ്റിനായിരുന്നു രണ്ടാം ഏകദിനത്തിലെ ഇന്ത്യൻ ജയം.
ധനഞ്ജയ രോഹിത് ശർമ, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യെ, ലോകേഷ് രാഹുൽ, വിരാട് കോഹ്‍ലി, അക്സർ പട്ടേൽ എന്നിവരുടെ വിക്കറ്റുകളാണ് നേടിയത്. തന്റെ 18–ാം ഓവറിൽ മൂന്നുവിക്കറ്റുകൾ പിഴുതു. മഹേല ജയവർധന ക്യാപ്റ്റനായിരിക്കെ 2012ലെ ട്വന്റി20 ലോകകപ്പിലൂടെയായിരുന്നു ലങ്കൻ ടീമിലേക്ക് ധനഞ്ജയിന്റെ അരങ്ങേറ്റം.
∙ 'ബുധനാഴ്ച 11.30നായിരുന്നു എന്റെ വിവാഹം. ചടങ്ങുകൾ തീർന്നതിനു പിന്നാലെ ഞാൻ ടീം ക്യാപിലേക്കു പുറപ്പെട്ടു. രാത്രി 11.30ന് ഹോട്ടിലിലെത്തി. വിവാഹപ്പിറ്റേന്ന് മികച്ച നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ട്. പക്ഷേ ടീം ജയിച്ചിരുന്നെങ്കിൽ സന്തോഷം നൂറിരട്ടിയാകുമായിരുന്നു.' - ധനഞ്ജയ