കൊല്ലം അഞ്ചലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ട പ്രതി ആഴ്ചകള്‍ക്ക് ശേഷം പൊലീസിന്റെ പിടിയില്‍. കണ്ണൂരിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റുചെയുന്നത്. പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
മൂന്നുതവണ വിവാഹിതനായ തടിക്കാട് കടമാന്‍കുഴി പുത്തന്‍ വീട്ടില്‍ നിസാമിനൊപ്പമാണ് എതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പതിനാറുകാരിയുമായി നാടുവിട്ടത്. തലച്ചിറ ,ചടയമംഗലം, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്നാണ് ഇയാള്‍ മൂന്നുവിവാഹങ്ങള്‍ കഴിച്ചത്. ഇതില്‍ നെടുമങ്ങാട്ടെ ഭാര്യയിലുള്ള രണ്ട് കുട്ടികളെയും ഇയാള്‍ നാടുവിട്ടപ്പോള്‍ ഒപ്പം കൂട്ടി. കൂട്ടികളേയും ഭർത്താവിനേയും കാണാനില്ലെന്ന് കാട്ടി ഭാര്യ നെടുമങ്ങാട് പൊലീസിൽ പരാതി നല്‍കി..ഈ അന്വേഷണം തുടരുന്നതിനിടെയാണ് 16 കാരിയെ കാണ്മാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ അഞ്ചൽ പൊലീസിൽ പരാതി നല്‍കുന്നത്.
സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി നിസാമിനോടൊപ്പം കണ്ണൂരിലുണ്ടെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ എ.അഭിലാഷ്, എസ്.ഐ. പി.എസ്.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂരിലെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. പോസ്കോ നിയമപ്രകാരം നിസാമിനെതിരേ കേസെടുത്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.