ശാസ്ത്ര സത്യങ്ങളെക്കുറിച്ച് അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്ന കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ പ്രതിരോധിക്കാൻ ശാസ്ത്രലോകം മുൻകൈയ്യെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുപത്തി ഒൻപതാമത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ് തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
യുക്തിയില്ലാത്ത ഏതിനെയും ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാകണം. കെട്ടുകഥകൾ സത്യമെന്ന് വരുത്താനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാരതരത്ന സി.എൻ.ആർ.റാവുവിനെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർക്കും മുഖ്യമന്ത്രി ഉപഹാരം നൽകി.
മന്ത്രി മാത്യു.ടി.തോമസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. മൂന്ന് ദിവസത്തെ കോൺഗ്രസിൽ രസതന്ത്രം ഭൗമശാസ്ത്രം ഗണിതശാസ്ത്രം തുടങ്ങി 12 വിഷയങ്ങളിലായി 432 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ജനിതകഘടനാ ശാസ്ത്രവും ആരോഗ്യവും എന്നതാണ് ഇത്തവണത്തെ മുഖ്യ വിഷയം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ് മാർത്തോമ്മാ കോളജ് മൈതാനിയിൽ ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്.