മനസാക്ഷിയെ മരവിപ്പിക്കുന്ന അതിക്രൂരമായ പീഡനങ്ങളുടെ വാര്‍ത്തകള്‍ പേറി കേരളം തലതാഴ്ത്തിയിരിക്കുന്ന വേളയിലാണ് ഇൗ വനിതാദിനം എത്തിയത്. ആരാണ് മാറേണ്ടത് എവിടെയാണ് തിരുത്തേണ്ടത് എന്ന ചര്‍ച്ചകള്‍ക്കിടെ സ്ത്രീപീഡനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. മാറുന്ന തൊഴിലിടങ്ങളിലെ സ്ത്രീ എന്നതാണ് ഐക്യരാഷ്ട്രസഭ ഇൗദിനം മുന്നോട്ടുവച്ച മുദ്രാവാക്യം.
വീടിനുള്ളില്‍പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന് വീണ്ടും വിളിച്ചറിയിക്കുന്നു പാലക്കാട്ടെ സഹോദരിമാരുടെ മരണം. രണ്ടും പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങള്‍. വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കൊട്ടിയൂരിലെ പെണ്‍കുട്ടി. ആരാധനാലയങ്ങള്‍ പോലും അവരെ ഭയപ്പെടുത്തുന്നുവെന്നത് തിരിച്ചറിയാതെ വയ്യ. ആരോരുമില്ലാത്തവര്‍ അഭയം തേടിയ അനാഥാലയത്തിന്‍റെ മതില്‍ക്കെട്ടിനുപുറത്ത് കുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയ കഴുകന്‍ കണ്ണുകള്‍. കാറിനുള്ളില്‍ ആക്രമണത്തിനിരയായ നടി. ഇൗ സംഭവങ്ങളുടെ ഞെട്ടലില്‍നിന്ന് സാക്ഷരകേരളം ഇപ്പോഴും മുക്തമായിട്ടില്ല.
മാറുന്ന തൊഴിലിടങ്ങിളിലെ സ്ത്രീ എന്നതുകൊണ്ട് യുഎന്‍ ഉദ്ദേശിക്കുന്നത് സുരക്ഷയിലൂന്നിയ ശാക്തീകരണമാണ്. പക്ഷെ ആ ശാക്തീകരണത്തിലേയ്ക്ക് ഒരുപാട് ദൂരമുണ്ടെന്നതിന്‍റെ തിരിച്ചറിവാണ് ഒരോ പീഡനവാര്‍ത്തയും. ഇനി പ്രതികരിക്കേണ്ടത് പുരുഷന്‍ തന്നെയാണ് എന്ന തീരുമാനത്തിലാണ് ഈ നീച കൃത്യത്തിനെതിരെ പുരുഷശബ്ദം ഉയരുന്നത് മനോരമ ന്യൂസിലൂടെ. വലുപ്പച്ചെറുപ്പമില്ലാതെ പുരുഷസമൂഹം ഒറ്റക്കെട്ടായി ഇൗ ക്രൂരതയെ തുടച്ചുമാറ്റട്ടെ.