പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിലെ അഴിമതി അവസാനിപ്പിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ.ഇക്കാര്യത്തിൽ കർശനമായ നടപടിയെടുക്കും.ഇതിന്റ ഭാഗമായി പമ്പുടമകളുടേയും പെട്രോളിയം കമ്പനി പ്രതിനിധികളുേടയും യോഗം രാവിലെ 11ന് മന്ത്രിയുടെ ചേംബറിൽ നടക്കും.മനോരമ ന്യൂസ് വാർത്താ പരമ്പരയെ തുടർന്നാണ് നടപടി.
പെട്രോൾ പമ്പുകൾ സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് ഏജന്റുമാർ നടത്തുന്ന തട്ടിപ്പുകൾ മനോരമ ന്യൂസ് അഴിമതിയ്ക്ക് ഇന്ധനമെന്ന വാർത്ത പരമ്പരയിലൂടെ പുറത്തു കൊണ്ടുവന്നിരുന്നു.ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് പമ്പുടമകൾ സർക്കാരിനെ സമീപിച്ചത്.കേന്ദ്രസർക്കാർ ഏകജാലക സംവിധാനം നിർബന്ധമാക്കിയ ശേഷം പമ്പുകൾ അനുവദിക്കാൻ നൽകിയിട്ടുള്ള എൻ.ഒ.സികൾ റദ്ദാക്കുക,എകജാലക സംവിധാനം എത്രയും വേഗം സംസ്ഥാനത്ത് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പമ്പുടമകൾ മുന്നോട്ടുവച്ചിട്ടുള്ളത്.പമ്പുടമകളുടെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പി.തിലോത്തമൻ പ്രതികരിച്ചു
പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വയനാട്് ജില്ലയിൽ സൂചനസമരം ചെയ്ത പമ്പുടമകൾ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പമ്പുകൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്.പതിനേഴ് ലക്ഷം രൂപയാണ് കോഴിക്കോട് വയനാട് കാസർകോട് ജില്ലകളിൽ പമ്പുകൾ സ്ഥാപിച്ച് നൽകാനായി ഏജന്റുമാർ ആവശ്യപ്പെടുന്നത്