പ്രമുഖ നിടിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിക്കാൻ വൈകിയതിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ. ഫേസ്ബുക്കിൽ ആർക്കും എന്തും എഴുതാം. ഫേസ്ബുക്കിലെഴുത്ത് ശുചിമുറിയിൽ വച്ചുമാകാം. സംഭവം നടന്ന് രണ്ടുദിവസമാകാറായപ്പോഴാണ് അമ്മ ഒരു പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചത്. അതിനു മുമ്പ് നാലോ അഞ്ചോ പേർ ചേർന്ന് ഒരു വാർത്താ സമ്മേളനം നടത്തി ആ കുട്ടിക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചിരുന്നുവെങ്കിൽ എത്ര നന്നായേനെ.
ഫേസ്ബുക്കിൽ എഴുതാൻ കടത്തിണ്ണയിൽ കിടക്കുന്നവർക്കും സാധിക്കും. പൊതുജനത്തിന്റെ മുന്നിൽ നിന്ന് രണ്ട് വാക്കു പറയാൻ ബുദ്ധിമുട്ടും. ഫേസ്ബുക്കിൽ കുറിക്കുന്നതല്ല യഥാര്‍ഥ പ്രതിഷേധം. നീ എന്റെ അനുജത്തിയാണ് എന്നൊക്കെ പറഞ്ഞ് ചില നടന്മാർ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത് കണ്ടു.
ആകുട്ടി അഭിനയിച്ചിരുന്ന സിനിമയുടെ സംവിധായകനും നിർമാതാവിനും ഇൗ സംഭവത്തിൽ ഉത്തരവാദിത്വമുണ്ട്. സിനിമയുടെ ഡബ്ബിങ്ങിനായാണ് അവൾ തൃശൂരെത്തിയത്. അവർ വിളിച്ചു നൽകിയ വണ്ടിയിലാണ് അവൾ യാത്രതിരിച്ചത്. നാലുമണിക്ക് പുറപ്പെട്ട വണ്ടി രാത്രിയായിട്ടും വീട്ടിൽ എത്താതിരുന്നപ്പോൾ അവർ അന്വേഷിക്കണമായിരുന്നു. ഇൗ കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടു പോകുമെന്ന് ഞാൻ കരുതുന്നു. ഇതിനായി പ്രത്യേക കോടതി തന്നെ സംഘടിപ്പിക്കണം. അന്വേഷണം. വഴിതെറ്റുന്നതായി കണ്ടാൽ ഉടൻ പ്രതിഷേധിക്കും.
നമ്മൾ ഇത്തരം സമാനമായ സംഭവം കണ്ടത് നിർഭയക്കേസിലാണ്. അതു ഡൽഹിയിൽ നടന്നപ്പോൾ നമ്മൾ ഇന്ത്യയിലെ ജനങ്ങളൊട്ടാകെ ഒപ്പം നിന്നു. മലയാളികൾ അന്നു പറഞ്ഞു നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ലെന്ന്. ഇപ്പോൾ ഞാൻ പറയുന്നു അതിന്റെ നൂരിരട്ടി വലുപ്പമുണ്ട് ഇൗ ആക്രമണത്തിന്. ഇതിൽ അവളെ കൊന്ന് വലിച്ചെറിഞ്ഞില്ല എന്നേ ഉള്ളൂ. ഇത് ആപെൺകുട്ടിയോടൊപ്പം ജോലി ചെയ്തിരുന്നവരാണ്. അവളെ ദിവസങ്ങളുടെ ഗൂഢാലോചനയ്ക്ക് ശേഷം ഉപദ്രവിക്കുകയായിരുന്നു. അതും വൈറ്റിലയിലും പാലാരിവട്ടവും പോലുള്ള തിരക്കുള്ള സ്ഥലങ്ങളിൽ വച്ച്. അവൾ പൊതുവാഹനത്തിലല്ല കയറിയത്. വിശ്വസിച്ച് കയറിയ വാഹനത്തിലുള്ളവരാണ് അവളെ ഉപദ്രവിച്ചത്.
മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതിനുശേഷമാണ് താരങ്ങൾ പ്രതികരിച്ചു തുടങ്ങിയത്. മലയാള സിനിമയിൽ ഒരു ക്രിമിനൽ പശ്ചത്തലം വളർന്നു വരുന്നുണ്ടെന്നതിന്റെ തെളിവാണിത്. അഞ്ചുവർഷം മുമ്പ് മേനകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പരാതി കൊടുത്തിട്ടും ഇതേ പ്രതി രക്ഷപെട്ടതിന്റെ തെളിവാണ് അവനെ സഹായിക്കാൻ പണവും സ്വാധീനവുമുള്ളവരുണ്ടെന്നുള്ളത്.
കൊട്ടേഷൻ സംഘങ്ങൾ തട്ടിക്കൊണ്ടു പോയവരിൽ ഉണ്ടെങ്കിൽ അവരെക്കൊണ്ട് ഇതു ചെയ്യിച്ചതാരാണെന്നും കണ്ടെത്തണം. അതു സിനിമയ്ക്കുള്ളിലുള്ളവരാണെങ്കിലും പുറത്തുള്ളവരാണെങ്കിലും കണ്ടെത്തണം, അവളെ ഉപദ്രവിക്കാൻ മാത്രമാണെങ്കിൽ കൊട്ടേഷൻ സംഘം ഉൾപ്പെടില്ലല്ലോ?
ജെല്ലിക്കെട്ടിനുവേണ്ടിയും , ലാലിസത്തെ പിന്തുണച്ചും വേഗം പ്രതികരിച്ചവർ ഇതിനെതിരെ പ്രതികരിക്കാൻ എന്തുകൊണ്ടു വൈകി?. മകൾക്കെതിരെ ആക്രമണമുണ്ടായപ്പോൾ ആദ്യം പ്രതികരിക്കേണ്ടിയിരുന്നത് അമ്മയായിരുന്നില്ലേ? ഭാവിപോലും നോക്കാതെ പരാതി കൊടുക്കാൻ തയ്യാറയതിൽ അവളെ അഭിനന്ദിക്കാതെ വയ്യ, വിനയൻ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.