പാലക്കാടിനെ വരൾച്ചയിലേക്ക് തളളിവിടുന്ന ഇഷ്ടികചൂളകൾക്കെതിരെ നടപടിയുമായി വിജിലൻസ്. കഞ്ചിക്കോട് മേഖലയിൽ മുപ്പതേക്കറിലായി പ്രവർത്തിക്കുന്ന ഏഴ് ചൂളകൾ അടച്ചുപൂട്ടി. ജില്ലയിലുടനീളം വരുംദിവസങ്ങളിലും പരിശോന തുടരും. ചൂളകളുടെ പ്രകൃതിചൂഷണത്തെക്കുറിച്ച് മനോരമ ന്യൂസ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
പശ്ചിമഘട്ടത്തിനുതാഴെ വനഭൂമിയോട് ചേർന്നുവരുന്ന പുതുശേരി പഞ്ചായത്ത് പരിധിയിലാണ് അനധികൃത ഇഷ്ടിക ചൂളകൾ. മണ്ണ് ഖനനം ചെയ്തും മരങ്ങൾ മുറിച്ചുമാറ്റിയും ഭൂഗർഭജലം ഉൗറ്റിയെടുത്തും കൃഷിയിടങ്ങളെ മരുഭൂമിക്ക് സമാനമെന്നോണമാക്കി. വിജിലൻസ് നടത്തിയ പരിശോധനയിൽ 32 ഏക്കറിലായി ഏഴ് വൻകിട ചൂളകളാണ് കണ്ടെത്തിയത്. കൃഷിയിടങ്ങൾ കുത്തകപാട്ടത്തിനെടുത്ത് യാതൊരു അനുമതിയുമില്ലാതെയായിരുന്നു പ്രവർത്തനം.
നാളിതുവരെ നടപടിയെടുക്കാതിരുന്ന റവന്യൂ, വനം, കൃഷി ,ജിയോളജി ,പഞ്ചായത്ത് ,തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകളും വിജിലൻസ് അന്വേഷിക്കും. ഏഴ് ചൂളകളിലായി കാണപ്പെട്ട ഇരുപതുലക്ഷം ഇഷ്ടിക പിടിച്ചെടുത്ത് റവന്യൂവകുപ്പിന് കൈമാറി. മാത്രമല്ല പിഴയടക്കം 66 ലക്ഷത്തി പതിനെട്ടായിരം രൂപ സർക്കാരിന് നൽകണമെന്ന് ചൂളനടത്തിപ്പുകാർക്ക് നോട്ടീസും നൽകിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്ന് ഡിവൈഎസ്പി അറിയിച്ചു.